ബംഗാൾ ഡിജിപിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി; 6 സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാറ്റം
Mail This Article
ന്യൂഡൽഹി ∙ ലോക്സഭ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ, ബംഗാളിലെ ഡിജിപിയെ അടക്കം 6 സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷൻ മാറ്റി. ബംഗാളിൽ ഡിജിപി രാജീവ് കുമാറിനെ പദവിയിൽനിന്നു മാറ്റിക്കൊണ്ട് കമ്മിഷൻ സംസ്ഥാന സർക്കാരിനു കത്തു നൽകി.
ഗുജറാത്ത്, യുപി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെയും കമ്മിഷൻ നീക്കം ചെയ്തു. മിസോറം, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മാറ്റി.
മാതൃജില്ലകളിൽ തുടരുന്നവരോ ഒരേ സ്ഥലത്ത് 3 വർഷമായി ജോലി ചെയ്യുന്നവരോ ആയ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു ചുമതലകളിലുണ്ടെങ്കിൽ മാറ്റാൻ നിർദേശിച്ചുകൊണ്ട് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഇതു പാലിക്കാത്ത സംസ്ഥാനങ്ങളിലാണ് കമ്മിഷൻ ഇടപെട്ടത്.
മമത ബാനർജിയുടെ വിശ്വസ്തനായ രാജീവ് കുമാറിനെ കഴിഞ്ഞ ഡിസംബറിലാണ് ബംഗാളിൽ ഡിജിപിയായി നിയമിച്ചത്. കൊൽക്കത്ത പൊലീസ് കമ്മിഷണറായിരുന്ന രാജീവ് കുമാർ ശാരദ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒളിപ്പിച്ചതായി നേരത്തേ സിബിഐ ആരോപിച്ചിരുന്നു. രാജീവ്കുമാറിനെ നീക്കം ചെയ്തതിനെ തൃണമൂൽ വിമർശിച്ചു.