ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്യുമോ എന്നതിലായിരുന്നു ഇന്നലെ ആകാംക്ഷ. ഇതിനായി ഹർജിക്കാർ ഒരേസ്വരത്തിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് ഏപ്രിൽ 9നുതന്നെ പരിഗണിക്കുമെന്നതും പൗരത്വ അപേക്ഷയ്ക്കുള്ള ത്രിതല സംവിധാനമായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം കണക്കിലെടുത്തുമാണ് സ്റ്റേ നൽകാതിരുന്നത്. ഫലത്തിൽ, പൗരത്വം അനുവദിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്ര സർക്കാരിനു തടസ്സമില്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർ തേടിയിരുന്നു. ഇതിനോടു കോടതി യോജിച്ചു എന്നതാണ് ഹർജിക്കാർക്കു ലഭിച്ച പ്രധാന ആശ്വാസം.

കോടതിയിൽ സംഭവിച്ചത്

ഹർജി പരിഗണിച്ചയുടൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംസാരിച്ചു തുടങ്ങി. ഹർജിക്കാരിലൊരാളായ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്കായി ഹാജരായ ഇന്ദിര ജയ്സിങ് ഇടപെട്ടു. വാദം തുടങ്ങേണ്ടത് ഹർജിക്കാരല്ലേയെന്നു ചോദിച്ചു. അവകാശം ഹർജിക്കാരുടേതുതന്നെയെന്ന് അംഗീകരിച്ച മേത്ത, കേന്ദ്രത്തിന്റെ നിലപാടു വ്യക്തമാക്കി:

237 പ്രധാന ഹർജികളും സ്റ്റേ ആവശ്യവുമായി 20 അപേക്ഷകളുമുണ്ട്. ഇവയ്ക്കു മറുപടി നൽകണം. സമയം വേണം. ആരുടെയും പൗരത്വം എടുത്തുകളയുന്നതല്ല നിയമം. മുൻവിധി പാടില്ല. പുതിയ ആളുകൾക്കല്ല പൗരത്വം നൽകുന്നത്. 2014നു മുൻപ് ഇവിടേക്കു കുടിയേറിയവർക്കാണ്.

ഇന്ദിര ജയ്സിങ്: ഹർജികൾ നിലനിൽക്കെ ആർക്കും പൗരത്വം നൽകില്ലെന്നാണു പറയുന്നതെങ്കിൽ എല്ലാവരുടെയും സമയം ലാഭിക്കാമായിരുന്നു. കേസ് വിശാലബെഞ്ചിനു വിടണം.

ചീഫ് ജസ്റ്റിസ്: സമയം ആവശ്യപ്പെടാൻ അവർക്ക് അവകാശമുണ്ട്. ഒരു കാര്യം ചെയ്യാം, പുതിയ ഹർജികളിൽ നോട്ടിസ് അയയ്ക്കാം. മറുപടി നൽകാൻ കേന്ദ്രത്തിനു ന്യായമായ സമയം അനുവദിക്കാം.

മുസ്‌ലിം ലീഗ് (കപിൽ സിബൽ, ഹാരിസ് ബീരാൻ): വിജ്ഞാപനം 4 വർഷം മുൻപുള്ളതാണ്. നിയമപ്രകാരം, വിജ്ഞാപനം വന്ന് 6 മാസത്തിനകമാണു ചട്ടം ഇറക്കേണ്ടത്. ഇതു നടപ്പാക്കുന്നതിലൂടെ ആർക്കെങ്കിലും പൗരത്വം ലഭിക്കുകയും കോടതിയുടെ തീർപ്പു പ്രതികൂലമാകുകയും ചെയ്താൽ തിരുത്താൻ കഴിയാതെ വരും. ഹർജികൾ നൽകിയിട്ടു കുറെ നാളായി. പൗരത്വം നൽകാൻ എന്തിനാണു ധൃതി? നേരത്തേ കോടതിയിൽ കേന്ദ്രം പറഞ്ഞത് ചട്ടം വിജ്ഞാപനം ചെയ്യുന്നില്ലെന്നാണ്. അതുകൊണ്ടാണ് അന്നു സ്റ്റേ ലഭിക്കാതിരുന്നത്. (ഇതിനെ കേന്ദ്രം എതിർത്തു)

കാളീശ്വരം രാജ് (നിസ എന്ന സംഘടനയ്ക്കായി): വിവാദ കർഷകനിയമങ്ങൾ നടപ്പിലാക്കുന്നത് 2021ൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

(മറുപടിക്കു രണ്ടാഴ്ച സമയം നൽകാമെന്നു കോടതി അറിയിച്ചപ്പോൾ, നാലാഴ്ച വേണമെന്നതിൽ കേന്ദ്രം ഉറച്ചുനിന്നു)

ഇന്ദിര ജയ്സിങ്: അവർ എത്ര സമയം വേണമെങ്കിലും എടുത്തോട്ടെ. പൗരത്വ നിയമം സ്റ്റേ ചെയ്യണം.

സുപ്രീം കോടതി: പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടു കൈക്കൊണ്ട നടപടികൾ എന്തെല്ലാമാണ്?

കേന്ദ്ര സർക്കാർ: ത്രിതല സംവിധാനമാണിത്. ആദ്യം അപേക്ഷകൾ പരിഗണിക്കുന്ന ജില്ലാതല സമിതി. അതിനു മുകളിൽ സംസ്ഥാനതല എംപവേഡ് കമ്മിറ്റി. തുടർന്നാണ് കേന്ദ്ര സർക്കാരിലേക്ക് എത്തുക. ഇത് എപ്പോൾ പൂർണ സജ്ജമാകുമെന്നു പറയാനാകില്ല.

ഇന്ദിര ജയ്സിങ്: നിയമത്തിന്റെ ഭരണഘടനാ സാധുതയാണു പ്രശ്നം.

മുസ്‌ലിം ലീഗ്: ഗൗരവമേറിയ ഭരണഘടനാപ്രശ്നം നിയമത്തിലുണ്ട്.

രഞ്ജിത് കുമാർ (പൗരത്വം ആഗ്രഹിക്കുന്ന ബലൂചിസ്ഥാൻകാരനായ ഹിന്ദുവിശ്വാസിക്കായി): അവിടത്തെ പീഡനങ്ങളെത്തുടർന്നാണ് എത്തിയത്. എനിക്കു പൗരത്വം നൽകുന്നത് മറ്റുള്ളവരെ എങ്ങനെയാണു ബാധിക്കുന്നത്?

ഇന്ദിര ജയ്സിങ്: നിങ്ങൾ വോട്ടറാകുമ്പോൾ അതു മറ്റുള്ളവരെയും ബാധിക്കും.

(പിന്നാലെ, ഹർജിക്കാരുടെ അഭിഭാഷകരെല്ലാം സ്റ്റേ വേണമെന്ന ആവശ്യം അതിശക്തമായി ഉന്നയിച്ചു. ഇതിനിടെ ദേശീയ പൗര റജിസ്റ്റർ (എൻആർസി) വിഷയം അസദുദ്ദീൻ ഉവൈസിയുടെ അഭിഭാഷകൻ നിസാം പാഷ ചൂണ്ടിക്കാട്ടി. എൻആർസിയിൽനിന്ന് 19 ലക്ഷം മുസ്‌ലിംകൾ ഒഴിവാക്കപ്പെട്ടെന്നായിരുന്നു വാദം.)

കേന്ദ്ര സർക്കാർ: 4 വർഷമായി കോടതിക്കു പുറത്തുനടക്കുന്ന ഈ തെറ്റിദ്ധരിപ്പിക്കൽ ഇവിടെയുമുണ്ടായി. ഇതു ശരിയല്ല. പൗരത്വവും എൻആർസിയും വ്യത്യസ്ത കാര്യങ്ങളാണ്.

(പൗരത്വം അനുവദിക്കുന്നത് കേസിന്റെ അന്തിമതീർപ്പിന്റെ അടിസ്ഥാനത്തിലാകുമെന്ന് ഉത്തരവിൽ ചേർക്കണമെന്ന് ഹർജിക്കാർ).

സുപ്രീം കോടതി: പൗരത്വ അപേക്ഷ പരിശോധിക്കാനുള്ള സമിതികളടക്കം അടിസ്ഥാനസൗകര്യങ്ങൾ പോലുമായിട്ടില്ല.

മുസ്‌ലിം ലീഗ്: കേസ് പരിഗണിക്കുന്നതിനിടെ പൗരത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്കു കടന്നാൽ ഉടൻ സുപ്രീം കോടതിയെ സമീപിക്കാൻ അനുവദിക്കണം.

സുപ്രീം കോടതി: ഞങ്ങൾ ഇവിടെത്തന്നെയുണ്ട്.

(തുടർന്ന് കേസ് ഏപ്രിൽ 9ലേക്കു മാറ്റി സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചു. ഹർജിക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് പ്രധാന വാദങ്ങൾ 5 പേജുകളിലായി നൽകാനും നിർദേശിച്ചു. ഇതിനായി നോഡൽ അഭിഭാഷകനെ നിയമിച്ചു.)

കേരള സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശി, ഡിവൈഎഫ്ഐക്കായി കെ.വി.സുരേന്ദ്രനാഥ്, കെ.ആർ.സുഭാഷ് ചന്ദ്രൻ, രമേശ് ചെന്നിത്തലയ്ക്കായി രമേശ് ബാബു എന്നിവർ ഹാജരായി.

∙ ‘ആരുടെയും പൗരത്വം എടുത്തുകളയുന്നതല്ല നിയമം. മുൻവിധി 

പാടില്ല. പുതിയ ആളുകൾക്കല്ല പൗരത്വം നൽകുന്നത്. 2014നു മുൻപ് ഇവിടേക്കു കുടിയേറിയവർക്കാണ്.’ – കേന്ദ്ര സർക്കാർ

∙ ‘ഗൗരവമേറിയ ഭരണഘടനാപ്രശ്നം നിയമത്തിലുണ്ട്.’ – മുസ്‌ലിം ലീഗ്

പൗരത്വ ഭേദഗതി നിയമത്തിൽ ആശങ്കപ്പെട്ട് യുഎസ് സെനറ്റർ

വാഷിങ്ടൻ ∙ ഇന്ത്യ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ യുഎസ് സെനറ്റർ ബെൻ കാർഡിൻ ആശങ്ക പ്രകടിപ്പിച്ചു. മതത്തിനപ്പുറം മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാകണം യുഎസ് – ഇന്ത്യ സഹകരണത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം മുസ്‌ലിം സമൂഹത്തിൽ വരുത്താനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി എനിക്ക് ഉത്കണ്ഠയുണ്ട്. വിശുദ്ധ റമസാൻ മാസത്തിൽതന്നെ ഇതുമായി മുന്നോട്ടുപോകുന്നത് കാര്യങ്ങൾ വഷളാക്കുന്നു’– ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ കൂടിയായ സെനറ്റർ പറഞ്ഞു. സിഎഎ നടപ്പാക്കുന്നതിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കഴിഞ്ഞയാഴ്ച  ആശങ്ക രേഖപ്പെടുത്തിയിരുന്നു.

English Summary:

No stay on Citizenship Amendment Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com