പതഞ്ജലി പരസ്യം: ബാബ രാംദേവും ഹാജരാകണം
Mail This Article
ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്ജലി ആയുർവേദ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകൻ ബാബ രാംദേവും നേരിട്ടു ഹാജരാകാൻ സുപ്രീം കോടതി ഉത്തരവിട്ടു.
പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതാണ് ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്.
നേരത്തേ കേസ് പരിഗണിച്ചപ്പോൾ ആചാര്യ ബാലകൃഷ്ണ ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, മറുപടി കൂടി നൽകിയില്ലെന്നു വ്യക്തമായതോടെ കോടതി നിലപാട് കടുപ്പിച്ചു. രാംദേവ് ഹാജരാകണമെന്ന നിർദേശത്തെ അവരുടെ അഭിഭാഷകൻ മുകുൾ റോഹത്ഗി എതിർത്തു. അദ്ദേഹം കമ്പനിയിൽ പ്രത്യേക പദവി വഹിക്കുന്നില്ലെന്നു വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഉത്തരവിനെക്കുറിച്ച് രാംദേവ് മാധ്യമങ്ങളിൽ പ്രതികരണം നൽകിയതു കോടതി ചൂണ്ടിക്കാട്ടി.