അപകീർത്തിക്കേസ്: അറസ്റ്റ് തടഞ്ഞു; രാഹുൽ നേരിട്ട് ഹാജരാകണം
Mail This Article
റാഞ്ചി ∙ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു. രാഹുൽ 27ന് നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ച് ചായ്ബസയിലെ എംപി–എംഎൽഎ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടിയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹർജി നേരത്തേ ഹൈക്കോടതി തള്ളിയതാണ്. പിന്നാലെയാണു വിചാരണക്കോടതി വാറന്റ് പുറപ്പെടുവിച്ചത്. 2018 ൽ കർണാടകയിലെ തിരഞ്ഞെടുപ്പിനിടെ ഷായ്ക്കെതിരെ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകൻ പ്രതാപ് കുമാറാണ് പരാതി നൽകിയത്.
രാഹുലിനും മറ്റും എതിരായ ഹർജി തള്ളി
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി, അരവിന്ദ് കേജ്‌രിവാൾ, അഖിലേഷ് യാദവ് എന്നീ നേതാക്കൾ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. വോട്ടർമാരുടെ വിവേകത്തെ വിലകുറച്ചു കാണരുതെന്നു വ്യക്തമാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.