മാപ്പ്, മാപ്പ് തമിഴ്നാട്ടുകാർക്കു മാത്രം; കേന്ദ്രമന്ത്രി ശോഭ കരന്തലാജെ
Mail This Article
ബെംഗളൂരു ∙ തമിഴ്നാട്ടിൽ നിന്ന് ബോംബുണ്ടാക്കാൻ പരിശീലനം നേടിയവർ ബെംഗളൂരുവിൽ സ്ഫോടനം നടത്തുന്നതായി പ്രസംഗിച്ച കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലാജെയ്ക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ കർണാടക മുഖ്യ തിരഞ്ഞെടുപ്പു ഓഫിസർക്കു നിർദേശം നൽകി. 48 മണിക്കൂറിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഡിഎംകെയുടെ പരാതിയിലാണു നടപടി. അതിനിടെ, പരാമർശത്തിൽ ശോഭ കരന്തലാജെ മാപ്പു പറഞ്ഞു.
ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ കൃഷ്ണഗിരി വനത്തിൽ പരിശീലനം ലഭിച്ചവരാണെന്നു പറയാനേ ഉദ്ദേശിച്ചുള്ളുവെന്നും വാക്കുകൾ വേദനിപ്പിച്ചെങ്കിൽ തമിഴ് സഹോദരങ്ങൾ പൊറുക്കണമെന്നുമാണു ശോഭയുടെ ട്വീറ്റ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ശക്തമായി രംഗത്തു വന്നതിനെ തുടർന്നാണ് കേന്ദ്രമന്ത്രി നിലപാട് മാറ്റിയത്.
കേരളത്തിൽ നിന്നുള്ളവർ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നും കർണാടക നിയമസഭയ്ക്കുള്ളിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴങ്ങുന്നെന്നും ശോഭ ആരോപിച്ചിരുന്നു. അതിനിടെ, ശത്രുത വളർത്താൻ ശ്രമിച്ചെന്ന് ആരോപിച്ചുള്ള പരാതിയിൽ ശോഭയ്ക്കെതിരെ മധുര സിറ്റി പൊലീസ് കേസെടുത്തു.
കേരളത്തെയും മലയാളികളെയും ആക്ഷേപിച്ച ശോഭ കരന്തലജയ്ക്കെതിരെ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ തിരുവനന്തപുരത്ത് ഡിജിപിക്ക് പരാതി നൽകി.
∙ കേരളത്തെയും തമിഴ്‌നാടിനെയും അപമാനിച്ച ശോഭ കരന്തലാജെ തമിഴ്‌നാടിനോടു മാത്രം മാപ്പ് പറഞ്ഞു. കേരളത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടാൻ തന്റേടമുള്ള ഒരു ബിജെപി നേതാവും ഇവിടെയില്ലേ ? സംസ്ഥാന സർക്കാർ പ്രതികരിക്കാത്തതും അദ്ഭുതമാണ്. – വി.ഡി. സതീശൻ