ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറസ്റ്റിലാകുമോയെന്ന ഉദ്വേഗജനകമായ ചോദ്യത്തിന് ഉത്തരമായി. അസംഭവ്യമെന്നു ഡൽഹി നിവാസികളും രാഷ്ട്രീയപ്രതികാരമായതിനാൽ സംഭവിക്കാമെന്ന് ആംആദ്മി പാർട്ടിയും (എഎപി) നിയമം നിയമത്തിന്റെ വഴിക്കെന്ന് ബിജെപിയും പറഞ്ഞിരുന്ന കാര്യം. എഎപി രൂപീകരിച്ച 2012 മുതൽ ഒട്ടേറെ കേസുകളിൽ കേജ്‌രിവാൾ പ്രതിയാണ്. പലതും അപകീർത്തിക്കേസുകളായിരുന്നു. ഡൽഹി മദ്യനയ കേസും ജല ബോർഡിലെ ടെൻഡർ നടപടികളിലെ ക്രമക്കേടുമാണ് കേസുകളിൽ പുതിയത്.

കേജ്‍രിവാളിന്റെ തലയ്ക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന വേറെയും കേസുകളുണ്ട്. അപകീ‍ർത്തിക്കേസുകൾ തന്നെയാണ് ഏറെയും. യുട്യൂബർ‌ ധ്രുവ് റാത്തിയുടെ വിവാദ വിഡിയോ പങ്കുവച്ചതിനെതിരെയുള്ള കേസിൽ ദിവസങ്ങൾക്കു മുൻപാണ് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട ഗുജറാത്ത് സർവകലാശാലയ്ക്കെതിരെ നടത്തിയ പരാമർശങ്ങളിലെ കേസിന്റെ പൊല്ലാപ്പു തീർന്നിട്ടില്ല.

അന്തരിച്ച ബിജെപി നേതാവ് അരുൺ ജയ്റ്റ്ലി മുതൽ ഡൽഹിയിലെ ബിജെപി പ്രവർത്തകരുടെ വരെ പരാതികളിൽ കേജ്‍രിവാളിനെതിരെ കേസുകളുണ്ട്. ഡൽഹിയിലെ വോട്ടർപട്ടികയിൽനിന്നു പേരുകൾ നീക്കം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് പ്രാദേശിക ബിജെപി നേതാക്കൾ കേസു നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് എഎപിക്കാർ പോസ്റ്റർ പതിച്ചു പൊതുസ്ഥലം മോശമാക്കിയെന്ന കേസിൽ ഗോവ പൊലീസിന്റെ കേസുമുണ്ട്.

വാദിക്കാൻ കേജ്‌രിവാൾ തന്നെ?

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിലെ അറസ്റ്റിനു പിന്നാലെ നടപടികൾ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ അരവിന്ദ് കേജ്‌രിവാൾ തന്നെ ഹാജരായേക്കും. കോടതി അനുവദിച്ചാൽ അദ്ദേഹം തന്നെ വാദിക്കാനായി എത്തും. മറ്റു മുതിർന്ന അഭിഭാഷകർ കൂടി ഹാജരായാലും കേജ്‌രിവാൾ കോടതിയിൽ നേരിട്ടു വാദമുന്നയിക്കുന്നതു വലിയ രാഷ്ട്രീയചർച്ചയാകും. ഇതുകൂടി ഉദ്ദേശിച്ചാണ് പെറ്റീഷൻ ഇൻ പഴ്സൻ (ഹർജിക്കാരൻതന്നെ നേരിട്ട്) എന്നു വ്യക്തമാക്കി കേജ്‌രിവാൾ ഹർജി നൽകിയതെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

English Summary:

Delhi Chief Minister Arvind Kejriwal arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com