സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വഴങ്ങി തമിഴ്നാട് ഗവർണർ, പൊൻമുടി വീണ്ടും മന്ത്രി
Mail This Article
ചെന്നൈ ∙ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ തമിഴ്നാട് സർക്കാരിനു മുന്നിൽ വഴങ്ങിയ ഗവർണർ ആർ.എൻ.രവി സത്യവാചകം ചൊല്ലിക്കൊടുത്തു; ഡിഎംകെ നേതാവ് കെ.പൊൻമുടി വീണ്ടും മന്ത്രിസഭയിലെത്തി. സ്വത്തുകേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ മന്ത്രിയാകാൻ അനുവദിക്കാത്തതിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു ഗവർണർക്കെതിരെ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്.
സത്യപ്രതിജ്ഞ നടത്താൻ 24 മണിക്കൂറാണു സുപ്രീംകോടതി അനുവദിച്ചിരുന്നത്. ചടങ്ങിനായി ക്ഷണിച്ച് ഇന്നലെ ഉച്ചയോടെ രാജ്ഭവൻ മുഖ്യമന്ത്രിക്കു കത്തു നൽകി. ഉന്നതവിദ്യാഭ്യാസമന്ത്രിയായി വീണ്ടും അധികാരമേറ്റ പൊൻമുടിക്ക് ഗവർണർ പൂച്ചെണ്ട് നൽകി. മന്ത്രി ആർ.ഗാന്ധിയുടെ കീഴിലുള്ള വകുപ്പായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് മന്ത്രി ആർ.എസ്. രാജകണ്ണപ്പനു മാറ്റി നൽകാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയും ഗവർണർ അംഗീകരിച്ചു. ജനാധിപത്യത്തെ സംരക്ഷിച്ചതിനും സമയോചിതമായ ഇടപെടൽ നടത്തിയതിനും തമിഴ്നാട്ടിലെ ജനങ്ങൾക്കു വേണ്ടി സുപ്രീംകോടതിക്കു നന്ദി അറിയിക്കുന്നതായി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.