നയാ പൈസയില്ലാ... കയ്യിലൊരു... ; തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിനെ കുരുക്കിലാക്കി ആദായനികുതി വകുപ്പ്
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ആദായനികുതി വകുപ്പിന്റെ നടപടി മൂലം ഒരു മാസമായി സാമ്പത്തികമായി നട്ടംതിരിയുകയാണ് കോൺഗ്രസ്. 2018 – 19 കാലയളവിൽ നികുതി റിട്ടേൺ നൽകുന്നതിൽ കാലതാമസം വരുത്തുകയും അനുവദനീയമായതിൽ കൂടുതൽ തുക പണമായി സ്വീകരിക്കുകയും ചെയ്തതിന്റെ പേരിലെ പിഴയും പലിശയും ചേർത്ത് 210 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവാണ് പാർട്ടിയെ വെട്ടിലാക്കിയത്.
മരവിപ്പിച്ച് 11 അക്കൗണ്ടുകൾ: പാർട്ടിയുടെ 11 ബാങ്ക് അക്കൗണ്ടുകളിൽ 115 കോടി നിലനിർത്തിയശേഷം ബാക്കി തുക ഉപയോഗിക്കാമെന്ന് ആദായനികുതി വകുപ്പ് അപ്‌ലറ്റ് ട്രൈബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും പണം അക്കൗണ്ടുകളിലില്ലാത്തതിനാൽ ഫലത്തിൽ, അവ മരവിപ്പിച്ചതിനു സമമാണെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പു ചെലവുകൾക്കായി ജനങ്ങളിൽനിന്നു സമാഹരിച്ച പണവും ഈ അക്കൗണ്ടുകളിൽ തൊടാനാവാതെ കിടക്കുന്നു. ഇതിനിടെ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അക്കൗണ്ടുകളിൽനിന്ന് 65.25 കോടി രൂപ ആദായനികുതി വകുപ്പ് ഈടാക്കുകയും ചെയ്തു.
നടപടി എന്തിന്: 2018– 19 ൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ 45 ദിവസത്തെ കാലതാമസം വരുത്തി. 2019 ൽ എംപിമാർ, എംഎൽഎമാർ എന്നിവരിൽനിന്ന് 14.40 ലക്ഷം രൂപ പണമായി സ്വീകരിച്ചു. ഇത്രയും തുക പണമായി സ്വീകരിച്ചതു ചട്ടവിരുദ്ധം. 1993– 94 ൽ സീതാറാം കേസരി പാർട്ടി ട്രഷററായിരുന്നപ്പോൾ റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയെന്നു കാട്ടി മറ്റൊരു നോട്ടിസും ആദായനികുതി വകുപ്പ് നൽകിയിട്ടുണ്ട്.
ഇളവുണ്ട്; പക്ഷേ: ആദായനികുതി നിയമത്തിന്റെ 13എ ചട്ടപ്രകാരം അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഉപയോഗിച്ച് ബിജെപി ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു കോൺഗ്രസ് വാദിക്കുന്നു. നികുതിയിൽ ഇളവുണ്ടെങ്കിലും സംഭാവനകളുടെയും വരുമാനത്തിന്റെയും കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകുകയും ആദായനികുതി വകുപ്പിനു റിട്ടേൺ സമർപ്പിക്കുകയും വേണം. 2000 രൂപയിൽ കൂടുതൽ പണമായി വാങ്ങാനും പാടില്ല.