ഇന്ത്യാസഖ്യം 272 സീറ്റ് കടക്കും: ജയ്റാം രമേഷ്
Mail This Article
ന്യൂഡൽഹി ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിട്ടുപോയതും ബംഗാളിൽ മമത ബാനർജി തനിച്ചുനിൽക്കുന്നതും ഇന്ത്യാസഖ്യത്തെ ദുർബലമാക്കിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. സഖ്യത്തിനു 272 ൽ കൂടുതൽ സീറ്റ് ലഭിക്കുമെന്നും പിടിഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു.
4 ലക്ഷം കോടിയുടെ സർക്കാർ കരാറുകളുമായി 4,000 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ ബന്ധപ്പെട്ടിരിക്കുന്നു. വിവിധ കമ്പനികൾ തങ്ങൾക്കു ലഭിച്ച കരാറുകൾക്കും ആനുകൂല്യങ്ങൾക്കും പ്രത്യുപകാരമായാണു 4000 കോടിയുടെ കരാറുകൾ വാങ്ങിയത്. അല്ലെങ്കിൽ അവർക്കെതിരെ കേന്ദ്ര ഏജൻസികൾ നീക്കം തുടങ്ങിയപ്പോൾ. ഇ.ഡി, സിബിഐ അന്വേഷണം നേരിട്ട 30 കമ്പനികൾ ബിജെപിക്കു നൽകിയതു 330 കോടി രൂപയുടെ ബോണ്ടാണ് –ജയ്റാം രമേഷ് പറഞ്ഞു.
‘അരവിന്ദ് കേജ്‌രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റ് കാണിച്ച് താൻ അഴിമതിക്കെതിരെ പോരാടുന്നുവെന്ന നരേന്ദ്ര മോദിയുടെ വാദം പൊള്ളയാണ്. ഇലക്ടറൽ ബോണ്ടുകൾ മാത്രം നോക്കിയാൽ മതിയാകും. പണം കൊടുത്താൽ എന്തും നടക്കുമെന്നതിനുള്ള ഉത്തര ഉദാഹരണമാണത്.
കഴിഞ്ഞ ഡിസംബർ 19 വരെയും എല്ലാ പ്രതിപക്ഷകക്ഷികളും ഒറ്റക്കെട്ടായിരുന്നു. അപ്പോഴാണു നിതീഷ് കുമാർ കരണം മറിഞ്ഞത്. നിതീഷ് പോയതുകൊണ്ടൊന്നും ഇന്ത്യാസഖ്യത്തിനു തകർച്ചയില്ല. ബംഗാളിൽ സീറ്റ് ധാരണ മമത ബാനർജി ഉണ്ടാക്കിയിട്ടില്ലെങ്കിലും അവരും സഖ്യത്തിന്റെ ഭാഗമാണെന്ന് ജയ്റാം രമേഷ് കൂട്ടിച്ചേർത്തു.