ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിൽ നിന്നു ഭരിക്കുമെന്ന് എഎപി നേതാക്കൾ ആവർത്തിക്കുന്നു. ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾക്കു പരിഹാരം കാണാനുള്ള നിർദേശങ്ങൾ കഴിഞ്ഞ ദിവസം കേജ്‌രിവാൾ നൽകുകയും ചെയ്തു. ജയിലിൽ നിന്നു ഭരിക്കുന്നതിനു ഭരണഘടനാപരമായി തടസ്സമില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. എന്നാൽ പ്രായോഗിക തലത്തിൽ പല തടസ്സങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഒരാൾക്ക് ആഴ്ചയിൽ 2 തവണയാണ് സന്ദർശകരെ കാണാൻ അനുമതി നൽകുക. ഈ കൂടിക്കാഴ്ചകൾ കൊണ്ടുമാത്രം മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ യോഗങ്ങൾ ചേരുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകാം. മുഖ്യമന്ത്രിയുടെ അനുമതിക്കു വേണ്ടി ഈ തീരുമാനങ്ങൾ വൈകിക്കുന്നതു ഭരണത്തെ ബാധിക്കാം. 

മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകൾ മാത്രമല്ല, ഫയൽ പരിശോധന, ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചന എന്നിവയെയെല്ലാം ഇതു ബാധിക്കും. അരവിന്ദ് കേജ്‌രിവാളിന്റെ കീഴിൽ വകുപ്പുകളൊന്നും നിലവിലില്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ പല കാര്യങ്ങളിലും തീരുമാനം അദ്ദേഹത്തിന്റേതു തന്നെയാണ്. മുഖ്യമന്ത്രിയും ഡൽഹി ലഫ്. ഗവർണറും ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്ന 3 അംഗ സമിതിയിലെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. ഇക്കാര്യങ്ങളിലെല്ലാം എന്തു പ്രതിവിധിയാണു കാണുകയെന്ന ചോദ്യമുയരുന്നു. 

മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കുകയെന്നതാണു ഈ പ്രതിസന്ധികൾക്കുള്ള ഒരുപോംവഴി. ഏതു കെട്ടിടവും ജയിലാക്കി മാറ്റാൻ ലഫ്. ഗവർണർക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിൽ ആക്കാൻ ലഫ്. ഗവർണറോടു കേജ്‌രിവാളിന് അഭ്യർഥിക്കാം. ഇത്തരമൊരു നീക്കം നടത്തി അനുമതി ലഭിച്ചാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ലഫ്. ഗവർണർ ഇത്തരമൊരു ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത വിരളമാണ്. ഭരണപ്രതിസന്ധി രൂപപ്പെട്ടാൽ രാഷ്ട്രപതി ഭരണത്തിനും അദ്ദേഹം ശുപാർശ ചെയ്തേക്കുമെന്ന ആശങ്കയും എഎപിയുടെ മുന്നിലുണ്ട്.

English Summary:

Arvind Kejriwal Governance from prison: no legal hurdle, difficult to enforce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com