ADVERTISEMENT

ബനാസ്കാന്ത (ഗുജറാത്ത്) ∙ ബിജെപി സർക്കാരിന്റെ നിശിത വിമർശകനായ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ 28 വർഷം മുൻപുള്ള കേസിൽ കുറ്റക്കാരനെന്നു ഗുജറാത്ത് പാലൻപുരിലെ സെഷൻസ് കോടതി വിധിച്ചു. അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന 1996 ലെ സംഭവവുമായി ബന്ധപ്പെട്ട കേസിലാണിത്. ശിക്ഷ ഇന്നു പ്രഖ്യാപിക്കും. 

ബനാസ്കാന്ത എസ്പിയായിരിക്കെ സുമേർ സിങ് രാജപുരോഹിത് എന്ന അഭിഭാഷകനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ഇതിന് സഞ്ജീവ് ഭട്ടിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും സുമേറിനെ രാജസ്ഥാനിൽ നിന്നു പൊലീസ് തട്ടിക്കൊണ്ടുപോയതാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അഭിഭാഷകന്റെ ഹർജിയിൽ അന്വേഷണം പൂർത്തിയാക്കാൻ 2018 ൽ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 22 വർഷങ്ങൾക്കു ശേഷമാണ് സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. 

1990 ലെ കസ്റ്റഡിമരണ കേസുമായി ബന്ധപ്പെട്ടു നിലവിൽ ജയിലിൽ തുടരുകയാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്തെന്നാരോപിച്ചു 2011 ൽ സുപ്രീം കോടതിയിൽ ഭട്ട് സത്യവാങ്മൂലം നൽകിയതു മുതലാണ് ബിജെപിയുടെ കണ്ണിലെ കരടായത്. ജോലിയിൽ ഹാജരായില്ലെന്ന കാരണത്തിൽ 2015 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർവീസിൽനിന്നു പുറത്താക്കി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 

English Summary:

Court finds Sanjeev Bhatt guilty in 28 year old case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com