ADVERTISEMENT

ഇടുങ്ങിയ വാതിൽ, അതിലൂടെ അകത്തു കയറിയാൽ കരിങ്കല്ലു കെട്ടിയ പഴയൊരു ഹാൾ. ഒരു വശത്ത് തണൽവിരിച്ചു നിൽക്കുന്ന ആൽമരം ഒഴികെ മേൽക്കൂരയായി ഒന്നുമില്ല. ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽ, അദ്ദേഹം നേതൃത്വം നൽകുന്ന എൻസിപി പക്ഷത്തിന്റെ താൽക്കാലിക പാർട്ടി ഓഫിസാണിത്. 

പ്രതാപവും പഞ്ചനക്ഷത്ര സൗകര്യവുമുള്ള എൻസിപിയുടെ ആദ്യകാല ഓഫിസിലേക്ക് അവിടെനിന്ന് അധികം അകലമില്ല. എന്നാൽ, പാർട്ടി പിളർത്തി ബിജെപിയോടു കൈകോർത്ത അജിത് പവാർ പക്ഷം അതു പിടിച്ചെടുത്തു. പണച്ചാക്കുകളായ പ്രാദേശിക നേതാക്കളും വ്യവസായികളും ആഢംബര കാറുകളുമെല്ലാമായി അജിത് പവാറിന്റെ ഓഫിസിനാണ് പളപളപ്പ്. പാർട്ടി പിളർത്തിയതിനു പിന്നാലെ എൻസിപിയെന്ന പേരും ഘടികാര ചിഹ്നവും അജിത് നേടിയെടുത്തു. 

ശരദ് പക്ഷത്തിന്റെ ഓഫിസിലെത്തുന്നതിലേറെയും സാധാരണക്കാർ. ദോത്തിയും പരുത്തിക്കുപ്പായവും തുണിത്തൊപ്പിയും ധരിച്ച്, ചികിത്സയ്ക്കും മക്കളുടെ കോളജ് അഡ്മിഷനും മറ്റും സഹായം തേടിയെത്തുന്ന പാവങ്ങൾ. ബാരാമതിയിലെ 2 എൻസിപി ഓഫിസുകൾ കൃത്യമായ സന്ദേശമാണു നൽകുന്നത്. തങ്ങൾക്കൊപ്പം നിന്നാലുള്ള നേട്ടങ്ങളും സൗകര്യങ്ങളും അജിത് പവാർ പക്ഷം എടുത്തുകാട്ടുന്നു. സാധാരണക്കാർ തങ്ങൾക്കൊപ്പമാണെന്നു ശരദ് പവാർ പക്ഷവും. 

തിരഞ്ഞെടുപ്പു പടിവാതിക്കൽ എത്തിയിട്ടും ശരദ് പവാറിന് (83) കുലുക്കമില്ല. ‘‘പേരും ചിഹ്നവുമൊന്നുമല്ല ശക്തി. ജനങ്ങളുടെ പിന്തുണയാണ് യഥാർഥ കരുത്ത്. ഞാൻ പല ചിഹ്നങ്ങളിൽ മത്സരിച്ചിട്ടുള്ളയാളാണ്. ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല’’– പവാറിന്റെ വാക്കുകളിൽ തികഞ്ഞ ആത്മവിശ്വാസം. ശരദ് പവാറിനും മകൾ സുപ്രിയ സുളെയ്ക്കും അനുകൂലമായി ഒരു സഹതാപമുണ്ട്. മൂന്നര പതിറ്റാണ്ടിന്റെ രാഷ്ട്രീയബന്ധങ്ങളും സംഘാടനപാടവവും സഖ്യകക്ഷിയായ ബിജെപിയുടെ കൂട്ടുമാണ് അജിത്തിന്റെ ബലം. പുതുതലമുറയിൽ പലരും ‘അജിത് ദാദ’യ്ക്കു ചുറ്റുമാണ്.

മഹാരാഷ്ട്രയുടെ ‘പഞ്ചസാരപ്പാത്രം’ എന്നറിയപ്പെടുന്ന ബാരാമതി പവാർ കുടുംബത്തിന്റെ കരുത്തിന്റെ പര്യായമായിരുന്നു. എന്നാൽ, ശരദ് പവാറിന്റെ മകളും സിറ്റിങ് എംപിയുമായ സുപ്രിയ സുളെക്കെതിരെ അജിത് പവാർ ഭാര്യ സുനേത്രയെ എൻഡിഎ സ്ഥാനാർഥിയാക്കിയതോടെ കുടുംബപ്പോരിന്റെ പേരിൽ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമായി ബാരാമതി. കരിമ്പ് കൃഷിയും കനാലുകളും തോരണമിടുന്ന വഴികൾ പലതും പഞ്ചസാര സഹകരണസംഘങ്ങളിലേക്കോ പഞ്ചസാര മില്ലുകളിലേക്കോ ആണ്. മത്സരം കഴിയുമ്പോൾ ആർക്കു മധുരിക്കും ആർക്കു കയ്ക്കുമെന്ന പ്രവചനം അസാധ്യം. മേയ് 7ന് ആണു വോട്ടെടുപ്പ്. 

6 നിയമസഭാ മണ്ഡലങ്ങളുള്ള ബാരാമതി ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തിന്റെ പേരും ബാരാമതി എന്നു തന്നെയാണ്. അവിടെ നിന്ന് മൂന്നരപതിറ്റാണ്ടായുള്ള എംഎൽഎയാണ് അജിത് പവാർ. എംഎൽഎയും സുപ്രിയ സുളെ എംപിയും മണ്ഡലത്തിൽ ഇല്ലാതിരിക്കേ ഇരുവരുടെയും പ്രതിനിധിയായി ബാരാമതിയിൽ പലപ്പോഴും കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് സുനേത്രയാണ്. 

സുനേത്രയ്ക്കെതിരെ സഖ്യകക്ഷിയായ ശിവസേനാ ഷിൻഡെ പക്ഷത്തെ പ്രാദേശിക നേതാവ് വിജയ് ശിവ്താരെ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചത് അജിത് പക്ഷത്ത് സമ്മർദമുണ്ടാക്കുന്നു. പുരന്ദർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ തന്റെ തോൽവിക്കു കരുനീക്കിയ അജിത്തിനോടുളള പ്രതികാരമാണ് ശിവ്താരെയ്ക്ക് ഇൗ പോരാട്ടം. അദ്ദേഹത്തെ ബിജെപി ഇടപെട്ട് അനുനയിപ്പിക്കാനാണു കൂടുതൽ സാധ്യത. രാജ്യത്തെ ഏറ്റവും മികച്ച ലോക്സഭാംഗത്തിനുള്ള അംഗീകാരം പലവട്ടം നേടിയിട്ടുള്ള സുപ്രിയ, ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളാണ് എടുത്തുകാട്ടുന്നത്. 

അൽപം ചരിത്രം

1967 ൽ 27–ാം വയസ്സിൽ ബാരാമതിയിൽനിന്ന് എംഎൽഎ ആയ ആളാണ് ശരദ് പവാർ. 38–ാം വയസ്സിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. പിന്നീട് 2 വട്ടം കൂടി മുഖ്യമന്ത്രിയായ അദ്ദേഹം 6 തവണയാണ് ബാരാമതി ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചത്. കേന്ദ്രമന്ത്രിസഭയിൽ കൃഷിയും പ്രതിരോധവും ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്തു. 2009 ലാണ് ലോക്സഭാ സീറ്റ് മകൾക്കു കൈമാറിയത്. തുടർച്ചയായ നാലാംവിജയം തേടിയാണ് ഇത്തവണ സുപ്രിയ സുളെയുടെ പോരാട്ടം. 

പശുക്കൾ മേഞ്ഞിരുന്ന വരണ്ട മണ്ണാണ് ശരദ് പവാർ കർഷകരുടെയും വ്യവസായികളുടെയും പറുദീസയാക്കിയത്. പഞ്ചസാര ഫാക്ടറികൾ, വൈനറികൾ, ഡിസ്റ്റിലറികൾ, പാൽ അധിഷ്ഠിത വ്യവസായങ്ങൾ, വാഹന നിർമാണശാലകൾ, പൗൾട്രി ഫാമുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഫാർമ കമ്പനികൾ എന്നിങ്ങനെ നീളുന്നു മണ്ഡലത്തിൽ പവാർ കൊണ്ടുവന്ന വ്യവസായങ്ങൾ. പവാറിന്റെ നേതൃത്വത്തിൽ ബാരാമതിയിലുള്ള വിദ്യാ പ്രതിഷ്ഠാൻ ക്യാംപസിൽ ഇരുപതിനായിരത്തിലേറെ വിദ്യാർഥികളുണ്ട്. വിതച്ചത് ശരദ് പവാറെങ്കിലും ബിജെപിയെ ഒപ്പം കൂട്ടി കൊയ്യാനിറങ്ങിയിരിക്കുകയാണ് അജിത്തും ഭാര്യയും. അവരെ ബാരാമതി പിഴുതുകളയുമോ, അതോ സ്വീകരിക്കുമോ ? 

അജിത്തിനെതിരെ പവാർ കുടുംബം 

നൂറിലേറെപ്പേർ വരുന്ന പവാർ കുടുംബത്തിൽ അജിത്തും ഭാര്യയും 2 മക്കളുമൊഴിച്ചു മറ്റെല്ലാവാരും ശരദ് പവാറിനൊപ്പമാണ്. അജിത്തിന്റെ സഹോദരൻ ശ്രീനിവാസ് പാട്ടീലും കുടുംബവും സുപ്രിയയ്ക്കു വേണ്ടി പ്രചാരണക്കളത്തിലുണ്ട്. ‘കുടുംബത്തിന്റെ കാരണവരാണ് ശരദ് പവാർ. എല്ലാവരെയും കൈപിടിച്ചുയർത്തിയത് അദ്ദേഹമാണ്. അജിത്തിനെ 3 പതിറ്റാണ്ടിലേറെ എംഎൽഎയാക്കി. അതിൽ 2 പതിറ്റാണ്ടോളം മന്ത്രിസ്ഥാനം നൽകി. 4 തവണ ഉപമുഖ്യമന്ത്രിയാക്കി. അജിത് നന്ദികേടു കാട്ടി’– പാട്ടീലിന്റെ വാക്കുകളിൽ ദുഃഖവും അമർഷവും.

‘ഇത് ബിജെപിക്കെതിരായ രാഷ്ട്രീയമത്സരം’: സുപ്രിയ സുളെ

ആദ്യമായി ബാരാമതിയിൽ ശക്തമായ മത്സരത്തിന്റെ പ്രതീതി തോന്നുന്നല്ലോ?

A ഞാൻ ആരുമായും മത്സരിക്കുന്നില്ല. പ്രവർത്തിക്കുകയാണ്. മണ്ഡലത്തിനായി അച്ഛനും ഞാനും ചെയ്ത കാര്യങ്ങൾ മാത്രം മതി എന്നെ ഓർക്കാൻ. തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് ആശങ്കയില്ല. 

പവാർ കുടുംബാംഗമായ സുനേത്ര എതിരാളിയായി കളത്തിലിറങ്ങിയിരിക്കുന്നു?

A നമ്മുടേത് ജനാധിപത്യ സംവിധാനമാണ്. ആർക്കും മത്സരിക്കാൻ അവകാശമുണ്ട്. കുടുംബത്തിനകത്തെ പോരാട്ടമായി ഞാൻ കാണുന്നില്ല. രാഷ്ട്രീയമത്സരമാണ്. 

അജിത് പാർട്ടി പിളർത്തിയപ്പോൾ എന്തായിരുന്നു മാനസികാവസ്ഥ?

A അദ്ദേഹം മുൻപും ശ്രമിച്ചിരുന്നതിനാൽ വലിയ ഞെട്ടലുണ്ടായില്ല. നടന്ന കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ ഉൾക്കൊണ്ട് മുന്നോട്ടു നടക്കുന്നതാണ് അച്ഛന്റെ ശീലം. ഭൂമി കുലുങ്ങിയാലും കുലുങ്ങാത്തയാളാണ് ശരദ് പവാർ. ആ അച്ഛന്റെ മകളാണ് ഞാൻ. 

അജിത് കരുത്താർജിക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കും? 

A ഏൽപിച്ച കാര്യങ്ങളും ലഭിച്ച ചുമതലകളും നന്നായി നിർവഹിക്കുക എന്നതിലാണ് എന്റെ ശ്രദ്ധ. പിന്നെ, അജിത് പവാർ എന്റെ എതിരാളിയല്ല. സഹോദരനാണ് (പിതൃസഹോദരന്റെ മകൻ). അദ്ദേഹത്തോടല്ല, ബിജെപിയോടാണ് എന്റെ പോരാട്ടം. 2017 ൽ ബിജെപി എനിക്കു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതാണ്. എന്നാൽ, വിശ്വസിക്കുന്ന ആശയത്തിൽ ഉറച്ചുനിൽക്കാനായിരുന്നു തീരുമാനം. പ്രതിപക്ഷത്തെയും എതിർശബ്ദങ്ങളെയും ഇല്ലാതാക്കുകയാണ് ബിജെപി. രാജ്യത്തെ നശിപ്പിക്കുകയാണ് അവർ. 

പാർട്ടി പിളർന്ന ശേഷം അജിത്തുമായി സംസാരിച്ചിരുന്നോ?

A ഞാൻ പലവട്ടം ഫോൺ വിളിച്ചിട്ടുണ്ട്. അദ്ദേഹം അറ്റൻഡ് െചയ്തിട്ടില്ല. എന്നാൽ, സുനേത്രയും മക്കളുമായി സംസാരിക്കാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ആശയപരമാണ്. 

English Summary:

Baramati is synonymous with strength of Pawar family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com