ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ പാർട്ടിയെന്ന പദവി സ്ഥിരമായി നിലനിർത്താൻ സിപിഎമ്മിന് കഷ്ടപ്പെടേണ്ടിവരും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ള 3 മാനദണ്ഡങ്ങളിലൊന്നായ 4 സംസ്‌ഥാനങ്ങളിൽ സംസ്‌ഥാന പാർട്ടി എന്ന അംഗീകാരമാണ് നിലവിൽ സിപിഎമ്മിനു ദേശീയ പാർട്ടി പദവി നൽകുന്നത്. കേരളം, ത്രിപുര, ബംഗാൾ, തമിഴ്നാട് എന്നിവയാണ് 4 സംസ്ഥാനങ്ങൾ. 

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 26 സീറ്റിന്റെ ബലത്തിലാണു ബംഗാളിൽ സംസ്ഥാന പാർട്ടി പദവി പാർട്ടി നിലനിർത്തിപ്പോരുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ദേശീയ, സംസ്ഥാന പാർട്ടികളുടെ അംഗീകാരം പുനഃപരിശോധിക്കുന്ന കാലാവധി 10 വർഷമായി ക്രമീകരിച്ചു. ഈ ആനുകൂല്യത്തിന്റെ  ബലത്തിൽ തൽക്കാലം സിപിഎമ്മിന് 2026 വരെ ദേശീയ പാർട്ടിയായി തുടരാം.

തമിഴ്നാട്ടിലും ബംഗാളിലും ഇത്തവണ നേടുന്ന സീറ്റുകളുടെ എണ്ണത്തിന് പ്രാധാന്യമുണ്ട്. 2 സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് 2 സീറ്റു വീതമെങ്കിലും ജയിക്കേണ്ടത് ദേശീയ പാർട്ടി പദവി നിലനിർത്താൻ ആവശ്യമാണ്.

 തമിഴ്നാട്ടിൽ 2 സീറ്റ് ലഭിച്ചില്ലെങ്കിലും 2029 വരെ സംസ്ഥാന പാർട്ടിയായി തുടരാം. എന്നാൽ ബംഗാളിൽ ഇപ്പോൾ 2 സീറ്റ് നേടാൻ കഴിഞ്ഞില്ലെങ്കിൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9 സീറ്റെങ്കിലും നേടണം. അല്ലെങ്കിൽ ദേശീയ പാർട്ടി പദവി 2026ൽ നഷ്ടമാകും. 

ഈ സംസ്ഥാനങ്ങളിൽ ഒരിടത്ത് പിറകിൽ പോയാലും രാജസ്ഥാനിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കർ സീറ്റു പിടിക്കാൻ കഴിഞ്ഞാൽ അവിടെ സംസ്ഥാന പാർട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും. അല്ലെങ്കിൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 സംസ്ഥാനങ്ങളിൽ‌ നിന്നായി 11 എംപിമാരെ ലോക്സഭയിലേക്ക് അയയ്ക്കണം. നിലവിലെ സാഹചര്യത്തിൽ ഇതിനു വിദൂര സാധ്യത മാത്രം.

സാധ്യതകൾ ഇങ്ങനെ

ദേശീയ പാർട്ടിയാകുന്നതിനുള്ള 3 മാനദണ്ഡങ്ങളും നിലവിലെ അവസ്ഥയും സാധ്യതയും

1നാലു സംസ്ഥാനങ്ങളിലെങ്കിലും ലോക്സഭയിലേക്കോ നിയമസഭയിലേക്കോ 6% വോട്ട് എങ്കിലും ലഭിക്കുക. ഒപ്പം, ലോക്സഭയിൽ മൊത്തം 4 അംഗങ്ങളെങ്കിലും വേണം.

▶ നിലവിലെ അവസ്ഥ

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം (25.83%), ത്രിപുര(17.31%), ബംഗാൾ (6.28%) എന്നിവിടങ്ങളിൽ 6 ശതമാനത്തിലേറെ വോട്ടു നേടിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം (25.38%), ത്രിപുര (24.62%) എന്നിവിടങ്ങളിൽ മാത്രമാണ് 6 ശതമാനത്തിലേറെ വോട്ടു കിട്ടിയത്. ലോക്സഭയിൽ 3 സീറ്റ് മാത്രം. 

▶ സാധ്യത

ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം, ത്രിപുര, ബംഗാൾ എന്നിവിടങ്ങളിൽ 6 ശതമാനത്തിലെറെ വോട്ടു ലഭിക്കാൻ സാധ്യത. നാലാമതൊരു സംസ്ഥാനത്തിൽ പ്രതീക്ഷയില്ല. 4 സീറ്റ് ലോക്സഭയിലേക്കു കിട്ടാൻ സാധ്യതയുണ്ട്. പക്ഷേ ഒരു സംസ്ഥാനത്തു കൂടി 6 ശതമാനത്തിലേറെ വോട്ടെന്ന പ്രതീക്ഷ വിദൂര സ്വപനമാണ്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാർട്ടി പദവി നിലനിർത്താൻ സാധ്യത കുറവാണ്.

2ലോക്സഭാ സീറ്റിന്റെ 2% (11 സീറ്റ്) വേണം. എംപിമാർ 3 സംസ്ഥാനങ്ങളിൽ നിന്നെങ്കിലും ആയിരിക്കണം.

▶ നിലവിലെ അവസ്ഥ

ലോക്സഭയിൽ 2 സംസ്ഥാനങ്ങളിൽ നിന്നായി (കേരളം, തമിഴ്നാട്) 3 സീറ്റ് മാത്രം.

▶ സാധ്യത

കേരളം, ബംഗാൾ, ത്രിപുര, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ നിന്നായി 11 സീറ്റു ലഭിക്കണം. കേരളത്തിലും ബംഗാളിലും മികച്ച  പ്രകടനം നടത്തിയാലേ ലക്ഷ്യത്തിലെത്താൻ കഴിയൂ. വിദൂര സാധ്യത മാത്രം. 3 4 സംസ്ഥാനങ്ങളിൽ സംസ്ഥാന പദവി. 

▶ നിലവിലെ അവസ്ഥ

കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുണ്ട്.

▶ സാധ്യത

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം, ത്രിപുര എന്നിവിടങ്ങളിലെ പ്രകടനം മോശമായാലും പ്രശ്നമില്ല. കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഈ രണ്ടിടത്തും സംസ്ഥാന പാർട്ടിയായി തുടരാം. എന്നാൽ ബംഗാളിലും തമിഴ്നാട്ടിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനമായതിനാൽ രണ്ടിടത്തും ലോക്സഭയിലേക്ക് 2 സീറ്റു വീതം നേടണം. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രസ്തുത സംസ്ഥാനത്തെ ആകെ സീറ്റെണ്ണത്തിൽ 25:1 എന്ന അനുപാതത്തിൽ ജയം നേടിയാൽ സംസ്ഥാനപദവി ലഭിക്കുമെന്ന മാനദണ്ഡ പ്രകാരമാണ് 2 സീറ്റിലെ ജയം അനിവാര്യമാകുന്നത്. 

ഈ സംസ്ഥാനങ്ങളിൽ ഒരിടത്ത് പിറകിൽ പോയാലും രാജസ്ഥാനിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന സിക്കർ സീറ്റു പിടിക്കാൻ കഴിഞ്ഞാൽ അവിടെ സംസ്ഥാന പാർട്ടിയായി സ്ഥാനക്കയറ്റം ലഭിക്കും.  

English Summary:

CPM has nothing to fear from national party status till 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com