ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും ശരിവച്ച ഡൽഹി ഹൈക്കോടതി, നിയമ നടപടികളിൽ രാഷ്ട്രീയ പശ്ചാത്തലം ഒരു ഘടകമല്ലെന്നു വ്യക്തമാക്കി. സമൂഹത്തിൽ മുൻനിരയിലുള്ള, വലിയ പിന്തുണയുള്ളവർക്കെതിരായ അന്വേഷണത്തിൽ വേർതിരിവു കാണാനാവില്ലെന്നു പറഞ്ഞ ജസ്റ്റിസ് സ്വർണ കാന്ത ശർമ, അറസ്റ്റ് ചെയ്ത സമയം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട പരാതികളും പരിഗണിച്ചില്ല.

ജനപ്രാതിനിധ്യനിയമം അനുസരിച്ചു റജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണു ആംആദ്മി പാർട്ടിയെന്നും ഒരു കമ്പനിയല്ലെന്നുമുള്ള വാദം തള്ളിയ കോടതി, കമ്പനികൾക്കുള്ള പിഎംഎൽഎ നിയമത്തിലെ 70–ാം വകുപ്പ് ഇവിടെ ബാധകമാകുമെന്നു വിലയിരുത്തി. ഒരു കമ്പനി പിഎംഎൽഎ നിയമം ലംഘിച്ചാൽ, അതിന്റെ ചുമതല വഹിച്ചിരുന്നവരെയും കുറ്റവാളിയായി കണക്കാക്കുന്നതാണു പ്രസ്തുത വകുപ്പ്. മാപ്പുസാക്ഷികളുടെ മൊഴിക്കെതിരെയുള്ള വാദങ്ങളും അംഗീകരിച്ചില്ല. 3 പേരാണു കേസിൽ മാപ്പുസാക്ഷികളായി കേജ്‌രിവാളിനെതിരെ മൊഴി നൽകിയത്. 

മൊഴി ഗോവ സ്ഥാനാർഥിയുടേത്

ഗോവ തിരഞ്ഞെടുപ്പിൽ എഎപിയുടെ സ്ഥാനാർഥിയായി മത്സരിച്ചയാൾ മാർച്ച് 8നു നൽകിയ മൊഴിയിലാണു കേജ്‌രിവാളിനെതിരെ പരാമർശമുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കേസ് രേഖകളിലാണ് ഇതുള്ളതെന്നു വ്യക്തമാക്കുന്ന കോടതി പേരു പറയാതെ ‘എക്സ്’ എന്നു പരാമർശിച്ചാണ് ഉത്തരവിൽ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി 90 ലക്ഷം രൂപ എഎപിയുടെ ഡൽഹിയിലെ ഓഫിസിൽനിന്നു ലഭിച്ചുവെന്നും പ്രചാരണത്തിന്റെ പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പറഞ്ഞുവെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. 

English Summary:

Arvind Kejriwal arrest: Delhi High Court says political background is not a factor in legal action

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com