ADVERTISEMENT

ന്യൂഡൽഹി ∙ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയിലക്ഷ്യക്കേസിൽ പതഞ്ജലി സ്ഥാപകനും യോഗാഗുരുവുമായ രാംദേവും എംഡി ആചാര്യ ബാലകൃഷ്ണയും നൽകിയ മാപ്പപേക്ഷ രണ്ടാംതവണയും സുപ്രീം കോടതി തള്ളി. മനഃപൂർവമുള്ള നിയമലംഘനത്തിനു ശിക്ഷ നേരിടാൻ തയാറായിക്കൊള്ളൂ എന്ന താക്കീതും നൽകി. മാപ്പപേക്ഷ അപര്യാപ്തമാണെന്നും കടലാസിൽ എഴുതിവച്ചതുകൊണ്ടായില്ലെന്നും ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതിനിടെ, അലോപ്പതി മരുന്നുകളെ പത‍ഞ്ജലി തള്ളിപ്പറഞ്ഞതിനെ വിമർശിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയവും കോടതിയിൽ സത്യവാങ്മൂലം നൽകി. 

ആളുകൾ തെറ്റുവരുത്താറുണ്ടെന്നും അതു സ്വാഭാവികമാണെന്നും രാംദേവിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടിയെങ്കിലും അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നും കേസിൽ ഉദാരസമീപനം പ്രതീക്ഷിക്കരുതെന്നും കോടതി മറുപടി നൽകി. സത്യവാങ്മൂലത്തിൽ ഉപയോഗിച്ച വാക്കുകളിലാണു കോടതി വിയോജിപ്പറിയിച്ചത്. മാപ്പപേക്ഷ നേരത്തേ മാധ്യമങ്ങൾക്കു നൽകിയതിലുള്ള അതൃപ്തിയും അറിയിച്ചു. പബ്ലിസിറ്റിക്കാണ് അവർ എപ്പോഴും മുൻഗണന നൽകുന്നതെന്ന പരാമർശവും നടത്തി. 

മതിയായ നിയമോപദേശം നൽകിയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയെങ്കിലും മാപ്പപേക്ഷ കടലാസിൽ മാത്രമേയുള്ളൂവെന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാൻ വിദേശയാത്രയെക്കുറിച്ചു തെറ്റായ വിവരം നൽകിയതും കോടതിയെ ചൊടിപ്പിച്ചു. ഇല്ലാത്ത ടിക്കറ്റുകൾ ചേ‍ർത്ത് സത്യവാങ്മൂലം നൽകിയെന്നു കോടതി ചൂണ്ടിക്കാട്ടി. അലോപ്പതി ചികിത്സാരീതിയെ തള്ളിപ്പറഞ്ഞുകൊണ്ട് പതഞ്ജലി ആയുർവേദ തെറ്റായ അവകാശവാദങ്ങൾ നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

English Summary:

Court rejected Patanjali's apology for second time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com