ADVERTISEMENT

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 8 സീറ്റിൽ കോൺഗ്രസ്–എൻസിപി സഖ്യം തോൽക്കാൻ കാരണം ദലിത് നേതാവായ പ്രകാശ് അംബേദ്കർ കൂടിയാണ്. പ്രകാശിന്റെ വഞ്ചിത് ബഹുജൻ അഘാഡിയും (ബിവിഎ) അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും ചേർന്നുളള സഖ്യം പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചു. ഇക്കുറി പ്രകാശിന്റെ  ഒപ്പം ചേർക്കാനുള്ള കോൺഗ്രസ്– ശിവസേന (ഉദ്ധവ്)– എൻസിപി (ശരദ് പവാർ) സഖ്യത്തിന്റെ ശ്രമം പരാജയപ്പെട്ടതിന്റെ ആശ്വാസത്തിലാണു ബിജെപി. ഉവൈസിയുമായി സഖ്യമില്ലെങ്കിലും വിബിഎ നാൽപതിലേറെ സീറ്റുകളിൽ മത്സരിക്കുന്നു. ചിലയിടത്ത് വിജയിക്കുമെന്നും പത്തോളം സീറ്റുകളിൽ വിജയം നിശ്ചയിക്കുന്ന ശക്തിയാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. വിദർഭ മേഖലയിലെ അകോളയിൽ പ്രകാശ് മത്സരിക്കുന്നുമുണ്ട്. 

ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനായ പ്രകാശ് (69) മനോരമയോട്:

Q താങ്കളുടെ പാർട്ടി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്താണ്?

A ദലിതർ, പിന്നാക്കക്കാർ, ന്യൂനപക്ഷങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുക  ലക്ഷ്യം. 

Qഎൻഡിഎയെണോ ഇന്ത്യാ മുന്നണിയെയാണോ എതിർക്കുന്നത്?

A വർഗീയത ഇളക്കിവിടുന്ന ബിജെപി തന്നെയാണ് പ്രധാന എതിരാളി. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പുസർക്കാരാണ് മോദിയുടേത്. ഇലക്ടറൽ ബോണ്ട് വഴി കിട്ടിയ പണത്തിന് നന്ദി കാണിക്കാൻ അംഗീകാരം ലഭിക്കാത്ത മരുന്നുകൾ വിപണിയിലെത്തിക്കാൻപോലും മോദി അനുവദിച്ചു.  

നോട്ട് നിരോധനം പ്രഖ്യാപിക്കും മുൻപേ യുഎസിലെ ക്രെഡിറ്റ് കാർഡ് കമ്പനിക്ക് അവരുടെ ബിസിനസ് വർധിപ്പിക്കാമെന്നു മോദി വാക്കു കൊടുത്തിരുന്നത്രേ. 

Q ബിജെപിയെയും മോദിയെയും എതിർക്കുന്ന താങ്കൾ എന്തുകൊണ്ട് കോൺഗ്രസുമായി സഖ്യത്തിലാകാതിരുന്നത്?  

A സഖ്യചർച്ചകളിൽ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ അവർക്കായില്ല. ബിജെപിയുമായി നേരിട്ട് മത്സരം വരുന്നയിടങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ നിർത്താൻ പോലും അവർക്കു കഴിയുന്നില്ല. 

കളത്തിൽ പന്തുമായി ഓടുന്നുണ്ടെങ്കിലും കോൺഗ്രസിനു ഗോളടിക്കാൻ കഴിയുന്നില്ല. അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രതിഛായ മെച്ചപ്പെട്ടിട്ടുണ്ട്. 

Q ബിജെപിയുടെ ബി ടീം എന്നാണ് താങ്കളുടെ പാർട്ടിയെക്കുറിച്ച് കോൺഗ്രസ് േനരത്തേ ആരോപിച്ചിട്ടുള്ളത്.

A എന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വോട്ട് ഭിന്നിക്കുമെന്ന് കുറ്റപ്പെടുത്താൻ അവർ ആരാണ്? 

Q ജനാധിപത്യവും ഭരണഘടനയും ഭീഷണി നേരിടുന്നതായി താങ്കൾ ആവർത്തിക്കുന്നുണ്ടല്ലോ... അതേക്കുറിച്ച്

A സാഹചര്യത്തെളിവുകളുടെ മാത്രം പേരിലാണ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. 

English Summary:

Main rival BJP, Congress not strong enough says Prakash Ambedkar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com