ADVERTISEMENT

നീതി എന്ന ആശയത്തിൽ അധിഷ്ഠിതമായ 5 ഉറപ്പുകളെക്കുറിച്ചു കോൺഗ്രസ് ‌പ്രകടനപത്രിക പറയുന്നു. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ പരുക്കുകൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും പ്രകടനപത്രിക തയാറാക്കിയ സമിതിയുടെ തലവനും മുതിർന്ന നേതാവുമായ പി.ചിദംബരം വ്യക്തമാക്കുന്നു. ‘ദ് വീക്കി’നു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:.

Qകോൺഗ്രസ് പ്രകടനപത്രിക പ്രധാനമായും ഊന്നൽ നൽകുന്നത് ഏതു വിഷയത്തിലാണ്?

Aകഴിഞ്ഞ 10 വർഷത്തിനിടെ, പ്രത്യേകിച്ച് 5 വർഷത്തിനിടെ, രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ഘടനകളിൽ വലിയ കേടുപാടു സംഭവിച്ചിട്ടുണ്ട്. അതെല്ലാം പരിഹരിക്കുക എന്നതു തന്നെയാണു പ്രകടനപത്രികയുടെ പ്രധാനലക്ഷ്യം. തുല്യനീതിക്കുള്ള ഗാരന്റിയാണ് ഞങ്ങളുടെ പ്രകടനപത്രിക.

Qഭരണഘടനാസ്ഥാപനങ്ങളെ ഭരണപക്ഷം കൈവശപ്പെടുത്തുന്നതിലെ ആശങ്കയും പങ്കുവച്ചിട്ടുണ്ടല്ലോ.

Aനിലവിൽ ദുർബലമായിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷൻ, കേന്ദ്ര വിവരാവകാശ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, സിഎജി തുടങ്ങിയവയുടെ സ്വയംഭരണാധികാരം ശക്തിപ്പെടുത്തും. 

എല്ലാ അന്വേഷണ ഏജൻസികളെയും പാർലമെന്റിന്റെ മേൽനോട്ടത്തിനു കീഴിലാക്കും. കുറ്റാരോപിതർക്കു ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട്, ‘ജയിൽ അല്ല, ജാമ്യമാണു നിയമം’ എന്ന തത്വത്തിൽ അധിഷ്ഠിതമായ നിയമം നിർമിക്കും. 

Q ഭയത്തിൽ നിന്നുള്ള മോചനമാണു കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത് ?

Aഭീതിയുടെ അന്തരീക്ഷത്തിൽ സ്വാതന്ത്ര്യത്തിനു നിലനിൽക്കാനാവില്ല. ഇഷ്ടഭക്ഷണം കഴിക്കാനും ഇഷ്ടവസ്ത്രം ധരിക്കാനും ഇഷ്ടപ്പെട്ടവരെ സ്‌നേഹിക്കാനും കല്യാണം കഴിക്കാനും, ഇന്ത്യയിലെവിടെയും യാത്ര ചെയ്യാനും താമസിക്കാനും വ്യക്തികൾക്കുള്ള സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തില്ലെന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

Qജാതി സെൻസസിനെപ്പറ്റിയും പറയുന്നുണ്ട്. പാർട്ടിയുടെ നിലപാടുമാറ്റമായി അതിനെ കാണാമോ?

Aനിലപാടുകളിൽ ഒരു മാറ്റവുമില്ല. സംവരണം അനിവാര്യമാണെന്നും, അതു നിർണായകമാണെന്നും ബോധ്യപ്പെട്ടു കഴിഞ്ഞാൽ വെറും ഊഹക്കണക്കുകളുടെ പുറത്ത് മുന്നോട്ടുപോകാനാവില്ല. 

സെൻസസ് നടത്തിയാൽ 2024ലെ ഇന്ത്യയുടെ യഥാർഥ ചിത്രം കിട്ടും. സംവരണം എന്നതു നമ്മുടെ നയരൂപീകരണത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം സാമൂഹിക-സാമ്പത്തിക സെൻസസ് അനിവാര്യമാണ്. സ്വാഭാവികമായും അതിൽ ജാതി സെൻസസും ഉൾപ്പെടുക തന്നെ ചെയ്യും.

Qഇന്ത്യാസഖ്യത്തിനു പൊതുവായ അജൻഡ ഉണ്ടാകുമോ?

Aപൊതുതാൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് സഖ്യത്തിന്റെ പൊതുവായൊരു അജൻഡ സംബന്ധിച്ചു ധാരണയിലെത്താൻ ശ്രമം നടക്കുന്നുണ്ട്.

English Summary:

Loksabha elections 2024 Congress leader P. Chidambaram's interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com