ADVERTISEMENT

രാമന്റെ’ വരവിനു കാത്തിരുന്ന അയോധ്യ പോലെയാണ് ബിജെപിക്ക് ഇപ്പോൾ മീററ്റ് ലോക്സഭാ മണ്ഡലം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ സമയത്ത് അവിടെ മുഴുവൻ മുഴങ്ങിയ ‘രാം ആയെ ഹേ’(രാമൻ വന്നു) എന്ന പാട്ടാണ് ബിജെപി പരിപാടികളിലെങ്ങും. 

മീററ്റിലെ ഒരു ചെറിയ ഗലിയിലാണിപ്പോൾ. ഉച്ചവെയിലിൽ തിളച്ചു കിടക്കുന്ന ഇഷ്ടികപ്പാതയിലൂടെ അരുൺ ഗോവിൽ തുറന്ന വാഹനത്തിലെത്തുന്നു. ദൈവം മുൻപിലിറങ്ങി വന്നപോലെ ജനങ്ങൾ ഉന്മാദാവസ്ഥയിലാകുന്നു. മാലകളും ഷാളുകളും ഏറ്റുവാങ്ങി ഗോവിലിന്റെ കൈ കുഴയുന്നുണ്ട്. കുഞ്ഞുങ്ങളെ ഉയർത്തിക്കാണിച്ച് അമ്മമാർ അനുഗ്രഹം വാങ്ങുന്നു. 

ഇതൊക്കെ വോട്ടാകുമോ? 

‘എന്താ സംശയം’ എന്ന് തന്റെ പച്ചക്കറിവണ്ടി ഒതുക്കി മൊബൈലിൽ താരത്തെ പകർത്തുന്ന പച്ചക്കറിക്കച്ചവടക്കാരൻ രാകേഷ് സിങ് ബിഷ്ട്. മോദിജി ഈ നാടിനു വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്. അതു തുടരാൻ അരുൺജി തന്നെ ജയിക്കണം. ‘ആസ്ത’(വിശ്വാസം) എന്ന പേരിൽ ബേക്കറി നടത്തുന്ന ചെറുപ്പക്കാരൻ ശങ്കർ ബൻസലും അതു തന്നെ പറയുന്നു. 

ജനിക്കുമ്പോഴും മരിക്കുമ്പോഴും രാമനാമം ചൊല്ലുന്നവരാണ് ഉത്തരേന്ത്യയിൽ. 35% മുസ്‌ലിം ജനസംഖ്യയുള്ള മീററ്റിൽ ബിജെപി വോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നതും അതു തന്നെയാണ്. 2009 മുതൽ 3 തവണ ജയിച്ച സിറ്റിങ് എംപി രാജേന്ദ്ര അഗർവാൾ കഴിഞ്ഞ തവണ കടന്നു കൂടിയത് 4729 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മാറ്റി രാമായണം സീരിയലിലൂടെ പ്രശസ്തനായ അരുൺ ഗോവിലിനെ അവതരിപ്പിച്ചതും ശ്രീരാമന്റെ നാമത്തിലാണ്. ശ്രീരാമനാമമുപയോഗിച്ചു വോട്ടു പിടിച്ചതിനു തിരഞ്ഞെടുപ്പു കമ്മിഷൻ അദ്ദേഹത്തിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയത് കഴിഞ്ഞ ദിവസമാണ്. 

സ്പോർട്സ് ഉപകരണ നിർമാണത്തിനു പേരുകേട്ട നഗരമാണു മീററ്റ്. നോയിഡ കഴിഞ്ഞാൽ യുപിയിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള നഗരം. 2022 ൽ മീററ്റ്–ഹാപുർ മണ്ഡലത്തിലെ 5 അസംബ്ലി മണ്ഡലങ്ങളിൽ മൂന്നിലും ജയിച്ചത് ബിജെപിയാണ്. 48.3% വോട്ടു നേടിയ ബിജെപിക്കൊപ്പം 48.2% വോട്ടുമായി ബിഎസ്പിയുമുണ്ടായിരുന്നു. 2022 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ബിഎസ്പിയുടേത് 12.5% ആയി കുറഞ്ഞു. ബിജെപിയുടേത് 46% ആയി. അന്നും ഇന്നും എപ്പോഴും ശരാശരി 25% വോട്ടുള്ള സമാജ്‌വാദി പാർട്ടി ഇത്തവണ രണ്ടാം തവണ മാറ്റിയ സ്ഥാനാർഥി സുനീത വർമയിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ്. 

ബിഎസ്പിക്കാരിയായിരുന്ന മുൻ മേയർ സുനീതയ്ക്ക് മുൻപ് സുപ്രീം കോടതി വക്കീലായ ഭാനുപ്രതാപ് സിങ്ങിനെയും എംഎൽഎയും ജനപ്രിയനുമായ അതുൽ പ്രധാനെയും എസ്പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതുലിന്റെ നോമിനേഷൻ പിൻവലിപ്പിച്ചാണു സുനീതയെ ഇറക്കിയത്. മണ്ഡലത്തിൽ 19 ശതമാനത്തോളം വോട്ടുള്ള പട്ടികജാതിക്കാരുടെ വോട്ട് ജാതവ സമുദായക്കാരിയായ സുനീത പിടിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ജാതവ–മുസ്‌ലിം കൂട്ടുകെട്ട് ബിജെപി എപ്പോഴും ഭയക്കുന്നതിനാലാണ് ശ്രീരാമനെ മുൻനിർത്തി വോട്ടു തേടുന്നതെന്നാണ് എസ്പി ജില്ലാ ഉപാധ്യക്ഷനായ രവീന്ദർ പ്രേമി പറയുന്നത്. 

ആ പ്രതീക്ഷകൾക്കു വിലങ്ങു തടിയാവുക ഒരുപക്ഷേ ബിഎസ്പി സ്ഥാനാർഥി ദേവവൃത് സൈനിയാവും. പടിഞ്ഞാറൻ യുപിയിൽ സൈനികളും രജപുത്രരും അടക്കമുള്ള ഒബിസി വിഭാഗക്കാർ ബിജെപിയോട് ഉടക്കിലാണ്. യുപിയിൽ ബിഎസ്പി തണുപ്പൻ മട്ടിലാണെങ്കിലും എസ്പിയുടെ അന്നം മുടക്കാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്ന അവരുടെ വോട്ടു ബാങ്കുകൾ മതി. സൈനി പിടിക്കുന്ന വോട്ടുകൾ ബ്രഹ്മാസ്ത്രത്തിന്റെ ഗുണം ചെയ്യുമെന്നാണു ബിജെപിയും കരുതുന്നത്. 

Q സർവം രാമമയമാണല്ലോ ഇവിടെ? വികസനം പറയുന്നില്ലേ?

Aഇവിടെ ജനങ്ങൾ എന്നെ രാമായണത്തിലെ ശ്രീരാമനായാണ് അറിയുന്നത്. അതിന്റെ പ്രതിഫലനം പ്രചാരണത്തിലുമുണ്ടാകുന്നുവെന്നേയുള്ളൂ. എന്നേക്കാൾ മോദിജിയുടെയും യോഗിജിയുടെയും ഡബിൾ എൻജിൻ സർക്കാരിന്റെ പ്രവർത്തനങ്ങളാണ് വോട്ടാകുന്നത്. ശ്രീരാമനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് എന്നോടുള്ള സ്നേഹമായി ഇവിടെ കാണുന്നത്. 

Qതാങ്കൾക്ക് ഈ മണ്ഡലത്തിന്റെ പ്രശ്നങ്ങളറിയില്ല എന്ന് എതിരാളികൾ പറയുന്നു. 

Aഞാനിവിടത്തുകാരനാണ്. കർമമണ്ഡലം വേറെയായി എന്നേയുള്ളൂ. മീററ്റിന് മികച്ച വികസനമുണ്ടാകുന്നുണ്ട്. ആദ്യത്തെ അർധാതിവേഗ റെയിലടക്കം പദ്ധതികൾ വരുന്നു. കൂടുതൽ വികസനം വരും. 

English Summary:

Loksabha elections 2024 Meerut constituency in Uttarpradesh analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com