ADVERTISEMENT

കലാപം മുഖ്യ തിരഞ്ഞെടുപ്പുവിഷയമായ ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ഡോ. ബിമൽ അക്കോയിജാമിന്റെ പ്രചാരണം ബിജെപിക്കു കടുത്ത വെല്ലുവിളി ഉയർത്തുന്നു. കലാപം ആളിക്കത്തിയപ്പോൾ മെയ്തെയ്കൾ തദ്ദേശീയരാണെന്ന വാദമുഖം ദേശീയമാധ്യമങ്ങളിൽ ഉയർത്തിയ ബിമൽ അക്കോയിജാം സ്വതന്ത്രവോട്ടുകൾ ഏറെ ആകർഷിക്കുമെന്നാണു കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. മണിപ്പുരി പംഗലുകളിൽ (മെയ്തെയ് മുസ്‌ലിംകൾ) വലിയ വിഭാഗത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ട്. വിദ്യാസമ്പന്നരായ മെയ്തെയ് യുവജനങ്ങൾക്കിടയിൽ വൻ സ്വാധീനവുമുണ്ട്.

കലാപത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപിക്ക് ഇന്നർ മണിപ്പുർ മണ്ഡലത്തിലെ വിജയം അഭിമാനപ്രശ്നമാണ്. മുൻ ഐപിഎസ് ഓഫിസറും വിദ്യാഭ്യാസമന്ത്രിയുമായ തൗനാജം ബസന്തകുമാർ സിങ്ങാണ് സ്ഥാനാർഥി. ഗോത്രവിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള ഔട്ടർ മണിപ്പുരിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. എൻഡിഎയുടെ ഭാഗമായ നാഗാ പീപ്പിൾസ് ഫ്രണ്ടിനാണു പിന്തുണ.

ആൽഫ്രഡ് ആർതറാണു കോൺഗ്രസ് സ്ഥാനാർഥി. കേന്ദ്രമന്ത്രി ആർ.കെ.രഞ്ജനെ ഒഴിവാക്കിയാണ് ബിജെപി ഇന്നർ മണിപ്പുരിൽ ബസന്തകുമാറിനെ സ്ഥാനാർഥിയാക്കിയത്. കലാപത്തിൽ ഏറക്കുറെ സ്വതന്ത്ര നിലപാടെടുത്ത രഞ്ജന്റെ വീടിനുനേരേ തീവ്ര മെയ്തെയ് സംഘടനകൾ ആക്രമണം നടത്തിയിരുന്നു. വിവാദങ്ങളിൽനിന്ന് അകന്നുനിൽക്കുന്ന ജനപ്രിയ മന്ത്രിയാണു ബസന്തകുമാർ. 

കലാപത്തിൽ ഇന്നർ മണിപ്പുരിലെ കോൺഗ്രസ് - ബിജെപി സ്ഥാനാർഥികളുടെ നിലപാടുകൾ ഏറക്കുറെ ഒന്നാണ്. മെയ്തെയ്കൾക്കു പട്ടികവർഗ പദവി നൽകണമെന്നും കുക്കി മേഖലകൾക്കായി പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്നും ഇരു സ്ഥാനാർഥികളും പറയുന്നു. നാളെയാണ് ഇന്നർ മണിപ്പുർ തിരഞ്ഞെടുപ്പ്. ഔട്ടർ മണിപ്പുരിൽ നാളെയും 26നും രണ്ടുഘട്ടമായും.

കുക്കികൾ വോട്ടിനില്ല

ഗോത്രവിഭാഗങ്ങൾക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ  കാങ്പോക്പി ജില്ല ഉൾപ്പെടുന്ന സദാർ ഹിൽസ് മേഖലയിലെ കുക്കി  ഏകോപനസമിതിയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി തീരുമാനിച്ചു. ചുരാചന്ദ്പുർ, തെഗ്‌നോപാൽ ജില്ലകളിലെ കുക്കി ഗോത്രങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡോ. ബിമൽ അക്കോയിജാം മനോരമയോട്

Q എന്താണ് ജനങ്ങൾക്കുള്ള വാഗ്ദാനം?

a വാഗ്ദാനങ്ങളല്ല, എന്റെ അജൻഡയാണു മുന്നോട്ടുവയ്ക്കുന്നത്. വിവിധ വിഭാഗങ്ങൾ ഒന്നിച്ചു വസിക്കുന്ന ഐക്യമണിപ്പുരാണ് എന്റെ ലക്ഷ്യം.

Q കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളാണ് മാധ്യമങ്ങൾ തുറന്നുകാണിക്കുന്നത്?

a കേന്ദ്രവും സംസ‌്ഥാനവും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രി ബിരേൻ സിങ്ങാണോ എല്ലാറ്റിനും കാരണക്കാരൻ? ഈ ചോദ്യം മാധ്യമങ്ങൾ ഉന്നയിക്കുന്നില്ല. ബിരേൻ ഇല്ലെങ്കിൽ എല്ലാ പഴിയും മോദിക്കും അമിത് ഷായ്ക്കും ലഭിക്കും. അത് ഒഴിവാക്കാൻ ബിരേൻ വേണം. അദ്ദേഹം ബലിയാടാണ്.  ആ ജോലി അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുത്തു.

Q മണിപ്പുർ കലാപം പരിഹരിക്കാൻ സർക്കാരുകൾക്കു താൽപര്യമില്ല?

a ചുരാചന്ദ്പുരിലെ മെയ്തെയ് മേഖലയായ കുമുജംബ തുടച്ചുനീക്കി. അവിടം ഇപ്പോൾ കളിസ്ഥലമാണ്. ജില്ലാ ഭരണകൂടം, പൊലീസ്, കേന്ദ്രസേനകൾ എന്നിവരുടെ മൂക്കിനു താഴെയാണ് ഇതു നടന്നത്. സർക്കാരിനു പങ്കില്ലാതെ ഇതു നടക്കുമോ?

തൗനാജം ബസന്തകുമാർ മനോരമയോട്

Q കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതു ബിജെപിയാണ്. പ്രചാരണവേദികളിൽ ജനങ്ങൾ അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ടോ?

a ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഞങ്ങൾ വിശദീകരണം നൽകുന്നുമുണ്ട്. കലാപം എങ്ങനെ ആരംഭിച്ചു, എങ്ങനെ പടർന്നു തുടങ്ങി ചരിത്രം വിശദീകരിക്കുമ്പോൾ ജനങ്ങൾ വസ്തുതകൾ മനസ്സിലാക്കുന്നു.

Q കലാപം അവസാനിപ്പിക്കാൻ എന്താണ് നടപടി?

a പരസ്പരവിശ്വാസമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കുക്കികളും മെയ്തെയ്കളും ഒന്നിച്ചു ജീവിക്കുന്നതിനെക്കുറിച്ചാണ് ഞാൻ പ്രചാരണസമയത്തു സംസാരിക്കുന്നത്. പക്ഷേ, അനധികൃത കുടിയേറ്റക്കാർക്ക് ഇവിടെ സ്ഥലമില്ല. 

Q ഭരണവിരുദ്ധവികാരം ഉണ്ടോ ?

a ഇല്ല. മണിപ്പുരിന്റെ തിരഞ്ഞെടുപ്പു ചരിത്രം നോക്കിയാൽ ഭരിക്കുന്ന പാർട്ടി ജയിക്കുന്നതാണ് പൊതു പ്രവണത.

English Summary:

Loksabha elections 2024 Inner Manipur constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com