ഹംപിയിലെ കൽമണ്ഡപം മഴയിൽ തകർന്നു
Mail This Article
ബെംഗളൂരു ∙ യുനെസ്കോ പൈതൃക പട്ടികയിലുള്ള കർണാടകയിലെ ഹംപിയിൽ പ്രശസ്തമായ ‘സാലു മണ്ഡപ’ങ്ങളുടെ ഒരുഭാഗം കനത്ത മഴയിൽ തകർന്നുവീണു. ഈ കൽമണ്ഡപങ്ങളുടെ തൂണുകൾ 2019 ലും തകർന്നതിനെത്തുടർന്ന് സംരക്ഷണത്തിനു ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‍സി) സഹായത്തോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പദ്ധതി തയാറാക്കിയെങ്കിലും തുടർനടപടികളുണ്ടായിരുന്നില്ല.
വിജയനഗറിലെ ഹോസ്പേട്ടിൽ തുംഗഭദ്ര നദീതീരത്താണ് വിജയനഗര സാമ്രാജ്യത്തിന്റെ (1336–1565) ആസ്ഥാനമായിരുന്ന ഹംപി. അന്നത്തെ വാണിജ്യകേന്ദ്രങ്ങളാണ് ‘സാലു മണ്ഡപങ്ങൾ’. വിരൂപാക്ഷ ക്ഷേത്രത്തിൽനിന്ന് 200 മീറ്റർ അകലെയാണിത്.
അനാസ്ഥയ്ക്കെതിരെ വ്യാപക പരാതികളുയർന്നതോടെ, യുനെസ്കോ മാനദണ്ഡങ്ങൾ പാലിച്ച് ഉടൻ പുനരുദ്ധാരണം നടത്തുമെന്നു കലക്ടർ ഉറപ്പു നൽകി. പുനരുദ്ധാരണ നടപടികൾ അടുത്ത മാസം തുടങ്ങാനിരിക്കുകയായിരുന്നുവെന്നും പറഞ്ഞു.