‘പുള്ളിപ്പുലിയെ കൊന്ന് കറി വച്ചവർ സ്ഥിരം നായാട്ടുകാർ: മുമ്പും വന്യജീവികളെ പിടികൂടി’
Mail This Article
തൊടുപുഴ ∙ ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച കേസിലെ പ്രതികൾ ഇതിന് മുൻപും നായാട്ട് നടത്തിയെന്നു വനംവകുപ്പ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനംവകുപ്പ് കോടതിയെ സമീപിക്കും. ഇവർ മുൻപ് കൃഷിയിടത്തിൽ കെണിവച്ചു മുള്ളൻപന്നി ഉൾപ്പെടെയുള്ള വന്യജീവികളെ പിടികൂടിയിരുന്നതായി വ്യക്തമായി.
കേസിൽ ഒന്നാം പ്രതിയായ വിനോദിന്റെ കൃഷിയിടത്തിൽ കഴിഞ്ഞ ബുധനാഴ്ച കെണി ഒരുക്കി അഞ്ചംഗ സംഘം പുലിയെ പിടികൂടുകയായിരുന്നു. 6 വയസ്സ് പ്രായമുള്ള ആൺ പുലിയെയാണ് പിടിച്ചത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങൾ വീതിച്ചെടുത്തു. ഇതു സംബന്ധിച്ച് വനപാലകർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്റെ വീട്ടിൽനിന്ന് പുലിത്തോലും പുലിമാംസം കൊണ്ടുള്ള കറിയും പിടിച്ചെടുത്തു.
വിനോദ്, ബേസിൽ, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സലി കുഞ്ഞപ്പൻ, വടക്കും ചാലിൽ വിൻസന്റ് എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. 10 കിലോ മാംസവും പ്രതികളിൽനിന്നു കണ്ടെടുത്തു. ഇരുമ്പു കേബിൾ ഉപയോഗിച്ചാണ് കൃഷിടത്തിൽ കെണി ഒരുക്കിയിരുന്നത്. ഇവർക്ക് അന്തർ സംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നു പരിശോധിച്ച് വരികയാണ്.
English Summary: Five arrested for killing and eating leopard in Kerala