യുഡിഎഫിൽ സീറ്റ് വിഭജനം ഒരാഴ്ചയ്ക്കുള്ളിൽ; പൂർണ സജ്ജമെന്ന് നേതാക്കൾ
Mail This Article
തിരുവനന്തപുരം∙ നിയമസഭ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്. പി.ജെ. ജോസഫ് കോവിഡ് ബാധിച്ച് ചികിൽസയിലായതിനാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചർച്ച മാറ്റിവച്ചു. തിരഞ്ഞടുപ്പ് എപ്പോൾ നടത്തിയാലും നേരിടാൻ സജ്ജമാണന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുളള സീറ്റ് ചർച്ചയിലാണ് ഒട്ടും പുരോഗതിയില്ലാത്തത്. രാവിലെ ചർച്ച വച്ചിരുന്നെങ്കിലും പി.ജെ. ജോസഫ് കോവിഡ് ബാധിച്ച് ചികിൽസയിൽ ആയതിനാൽ മാറ്റിവച്ചു. 12 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. രണ്ട് സീറ്റ് അധികമായി ആവശ്യപ്പെടുന്ന ആർഎസ്പിയുമായി ചർച്ച തുടരുകയാണ്. മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് അധികമായി നൽകാൻ ധാരണയായിട്ടുണ്ട്
ബിജെപിക്ക് നാൽപത് പോയിട്ട് ഒരു സീറ്റ് പോലും കിട്ടുമെന്ന് കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് സീറ്റിൽ ബിജെപി – സിപിഎം ധാരണയെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ആക്ഷേപം. സ്ഥാനാർഥി നിർണയ ചർച്ചകളും കോൺഗ്രസിൽ സജീവമായി.
English Summary: Seat sharing discussion in congress