യുപിയിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
Mail This Article
കൊച്ചി∙ യുപിയിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പന്തളത്തെയും കോഴിക്കോടെയും വീടുകളിൽ യുപി പൊലീസ് പരിശോധന. കഴിഞ്ഞയാഴ്ച യുപി പൊലീസ് സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റു ചെയ്ത പന്തളം സ്വദേശി അൻസാർ ബദറുദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരുടെ വീടുകളിലാണ് തെളിവു ശേഖരണത്തിനായി റെയ്ഡ് നടക്കുന്നത്. കേരള പൊലീസിനെ അറിയിച്ച് അവരുടെ കൂടി സഹായത്തോടെയാണ് പരിശോധനകൾ.
അന്വേഷണ സംഘം ഇന്നലെ അൻസാറിന്റെ പന്തളം ചെരിക്കലിലുള്ള വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് പൊലീസ് സംഘം ഇന്ന് കോഴിക്കോടുള്ള ഫിറോസ് ഖാന്റെ വീട്ടിലും പരിശോധന നടത്തി. ബസന്ത് പഞ്ചമി ദിനത്തിൽ നേതാക്കളെ ഉൾപ്പെടെ ലക്ഷ്യമിട്ട് സ്ഫോടനം നടത്തുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്നാണ് യുപി പൊലീസ് പറയുന്നത്.
കഴിഞ്ഞ 16ന് രാത്രി എട്ടരയോടെയാണ് ഇരുവരെയും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റു ചെയ്തതെന്ന് യുപി പൊലീസ് അഡിഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇരുവരും പ്രദേശത്തെ യുവാക്കളെ സംഘടനയിലേക്കു ആകർഷിച്ച് ഗ്രൂപ്പുകളായി പരിശീലനം നൽകി വരികയായിരുന്നെന്നും പൊലീസ് പറയുന്നു.
English Summary: UP police raids house of popular front activists in custody