ഒറ്റയ്ക്കു താമസിച്ചയാൾ കൊല്ലപ്പെട്ടു; മുറിയും മുൻവാതിലും പുറത്തുനിന്നു പൂട്ടിയ നിലയിൽ
Mail This Article
അടിമാലി ∙ കല്ലാർ കുരിശുപാറയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന അറയ്ക്കൽ ഗോപി (64) എന്നയാളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻവശത്തെ വാതിൽ പുറത്തു നിന്നും അകത്തു നിന്നും മൃതദേഹം കണ്ടെത്തിയ മുറി പുറത്തു നിന്നും പൂട്ടിയ നിലയിലുമായിരുന്നു. ഗോപിയുടെ മുഖത്തും, കഴുത്തിലും, ദേഹത്തും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആസൂത്രിത കൊലപാതകം ആണെന്നാണ് പൊലീസ് നിഗമനം.
12 വർഷം മുൻപ് ഭാര്യ മരിച്ച ഗോപി ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് കുരിശുപാറ ജംക്‌ഷനിൽ എത്തിയ ഗോപി തിരികെ വീട്ടിലേക്കു പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. 8 മണിയോടെ കോതമംഗലത്ത് താമസിക്കുന്ന മകൾ ഗോപിയെ വിളിച്ചു. ഈ സമയം ഭക്ഷണം കഴിക്കുകയാണ് എന്നു പറഞ്ഞതായി മകൾ പൊലീസിനു മൊഴി നൽകി.
ദിവസവും രാവിലെ 8 മണിയോടെ ചായ കുടിക്കാൻ കുരിശുപാറയിൽ എത്താറുള്ള ഗോപിയെ ഇന്നലെ കാണാതെ വന്നതോടെ സുഹൃത്തുക്കൾ അന്വേഷിച്ച് എത്തുമ്പോൾ മുൻ വശത്തെ കതക് പൂട്ടിയ നിലയിലായിരുന്നു. പിൻവാതിൽ തുറന്നു കിടക്കുന്നതും കണ്ടു. തുടർന്നാണ് പുറത്തുനിന്നു പൂട്ടിയ മുറിക്കുള്ളിലെ കട്ടിലിൽ ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പരേതയായ സുമതി. മക്കൾ സ്വപ്ന, സുനിത, പരേതനായ സുരേഷ്. മരുമക്കൾ. സുജിത്, സഫീർ.
ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബി, വെള്ളത്തൂവൽ സിഐ ആർ. കുമാർ, എസ്ഐ മാർ പി.ജെ. കുര്യാക്കോസ്, സജി എൻ.പോൾ, സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഇടുക്കിയിൽ നിന്ന് ഡോഗ് സ്ക്വാഡും കോട്ടയത്തു നിന്ന് സയന്റിഫിക് വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് തയാറാക്കിയ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
English Summary: Man found murdered in Adimali