പെരുമ്പിള്ളിയിൽ അഞ്ചംഗ സംഘം വീട്ടിൽ കയറി യുവാവിനെ കുത്തിക്കൊന്നു
Mail This Article
മുളന്തുരുത്തി ∙ അഞ്ചംഗ സംഘം യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു. പെരുമ്പിള്ളി ഈച്ചിരവേലിൽ ജോജി മത്തായി (22) ആണു കുത്തേറ്റു മരിച്ചത്. പരുക്കേറ്റ പിതാവ് മത്തായിയെ (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം.
2 ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി വാക്കേറ്റത്തിലേർപ്പെടുകയും മുറ്റത്തുവച്ച് ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ നെഞ്ചിലും കഴുത്തിലും കുത്തേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെയാണു മത്തായിക്കു തുടയിൽ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മുളന്തുരുത്തി പൊലീസെത്തി ഉടൻ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല. സംഭവശേഷം ഒരു ബൈക്കും കത്തിയും ഉപേക്ഷിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്.
ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയാണു ജോജി. മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നിഗമനം. അക്രമികളുടെ പേരുകൾ ജോജി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ബിന്ദുവാണു ജോജിയുടെ മാതാവ്. സഹോദരൻ: മർക്കോസ്
English Summary: A five-member gang entered the house and stabbed the youth to death in Mulanthuruthy, Kochi