ADVERTISEMENT

വാഷിങ്ടൻ∙ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അധികൃതരെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അപകടത്തിനു തൊട്ടുമുൻപ് അപായ സന്ദേശം നൽകിയ കപ്പലിലെ ജീവനക്കാരെയും പ്രസിഡന്റ് അഭിനന്ദിച്ചു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.

‘‘കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു. തൽഫലമായി, പാലം തകരുന്നതിനു മുൻപ് ഗതാഗതം നിയന്ത്രിക്കാൻ അധികാരികൾക്ക് സാധിച്ചു. തീർച്ചയായും അത് ഒരുപാട് ജീവനുകൾ രക്ഷിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷാപ്രവർത്തകരോടും ഞങ്ങൾ നന്ദിയുള്ളവരാണ്.’’– ജോ ബൈഡ‍ൻ പറഞ്ഞു.

തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് പാലത്തിലേക്കുള്ള ഗതാഗതം തടയാൻ കഴിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പലിൽനിന്നുള്ള അപായ സന്ദേശം മൂ ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതിനു പിന്നാലെ പൊലീസും കോസ്റ്റ് ഗാർഡും രംഗത്തിറങ്ങുകയായിരുന്നു. പാലത്തിന്റെ ഇരുവശത്തും ഗതാഗതം തടയുകയും പാലത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അർധരാത്രി കഴിഞ്ഞതിനാൽ ഗതാഗതത്തിരക്ക് ഉണ്ടായിരുന്നില്ല.

പാലം പുനർനിർമിക്കാനുള്ള മുഴുവൻ ചെലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ജോ ബൈഡൻ അറിയിച്ചു. പാലം തകരാൻ ഉത്തരവാദികൾ കപ്പലും അതിന്റെ ഉടമസ്ഥരുമാണെന്നിരിക്കെ സർ‌ക്കാർ എന്തിനാണ് ചെലവ് വഹിക്കുന്നതെന്ന ചോദ്യത്തിന്, ‘‘അതായിരിക്കാം, പക്ഷേ അതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നില്ല. ഞങ്ങൾ പണം മുടക്കി പാലം പുനർനിർമിക്കുകയും ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്യും.’’– പ്രസിഡന്റ് വ്യക്തമാക്കി.

യുഎസിലെ ദേശീയ പാതകളിലൊന്നിലുള്ള പാലം തകർന്നതു ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ ബാൾട്ടിമോർ തുറമുഖം താൽക്കാലികമായി അടച്ചു. തുറമുഖത്തേക്കു കപ്പലുകളുടെ പ്രവേശനം തടഞ്ഞു. തുറമുഖത്തു നിലവിൽ 7 ഏഴു കപ്പലുകളാണുള്ളത്.

ചൊവ്വാഴ്ച അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട 6 പേർ. ഇവരുടെ മരണം സ്ഥിരീകരിച്ചു. മുങ്ങൽവിദഗ്ധർ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തി 2 പേരെ രക്ഷിച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകമാണു കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചത്. ഇരുട്ടിൽ പാലം തകർന്നുവീഴുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പാലത്തിലുള്ള ഒട്ടേറെ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം വിഡിയോയിൽ കാണാം.

English Summary:

Biden Praises US Bridge Rescuers, A Special Mention For Indian Crew On Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com