ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ അമേരിക്കയെ അതൃപ്തി അറിയിച്ച് ഇന്ത്യ. യുഎസിന്റെ അനാവശ്യ ഇടപെടൽ ഉഭയകക്ഷി ബന്ധത്തെ താറുമാറിലാക്കുമെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

‘‘കഴിഞ്ഞ ദിവസം യുഎസ് എംബസിയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥ നടത്തിയ പ്രതികരണത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. അവരുടെ പരാമർശം അനാവശ്യമാണ്. ഇന്ത്യയിലെ നടപടികൾ നിയമവാഴ്ചയിലൂടെയാണ് മുന്നോട്ടുപോകുന്നത്. സമാന ധാർമികത  ഉള്ളവർക്ക്, പ്രത്യേകിച്ച് ജനാധിപത്യ സഹവർത്തികൾക്ക് ഇക്കാര്യം അംഗീകരിക്കാൻ മടിയുണ്ടാകില്ല.’’ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. 

തിര‍ഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ടും യുഎസ് പ്രതികരിച്ചിരുന്നു. ഇതിനെയും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ശക്തവും സ്വതന്ത്രവുമായ ജനാധിപത്യ സ്ഥാപനങ്ങളാണ് രാജ്യത്തേതെന്ന് ആവർത്തിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ തിര‍ഞ്ഞെടുപ്പ് നിയമസംവിധാനങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

രാജ്യത്തെ നീതിനിർവഹണ സമ്പ്രദായത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അനാവശ്യ ബാഹ്യ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും വക്താവ് ചൂണ്ടിക്കാട്ടി. രാജ്യാന്തര ബന്ധങ്ങളുടെ അടിത്തറ പരസ്പര ബഹുമാനവും ധാരണയുമാണ്. എല്ലാവരും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‌കേജ്‌രിവാളിന്റെ അറസ്റ്റും മദ്യനയ കേസുമായി ബന്ധപ്പെട്ടു യുഎസ് നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎസ് നയതന്ത്രജ്ഞയായ ന്യൂഡൽഹിയിലെ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യമായ, നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും പ്രസ്താവിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്കിലെ ഓഫിസിൽ യുഎസ് പ്രതിനിധിയുമായി 40 മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന്റെ നിലപാടിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെക്കുറിച്ചും മില്ലർ സംസാരിച്ചു. ‘‘നികുതിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തെക്കുറിച്ചും ഞങ്ങൾക്ക് അറിയാം. അതു വരുന്ന തിരഞ്ഞെടുപ്പിൽ പ്രചാരണത്തെ ബാധിക്കുമെന്ന കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ചും അറിയാം. എല്ലാ വിഷയങ്ങളിലും സുതാര്യവും നിയമപരവുമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നത്’’ – മില്ലർ വ്യക്തമാക്കി.

ഡൽഹി മദ്യനയക്കേസിൽ കഴിഞ്ഞ ആഴ്ചയാണ് കേ‍‌ജ്‌രിവാൾ അറസ്റ്റിലായത്. നേരത്തേ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും പ്രമുഖ നേതാവ് സഞ്ജയ് സിങ്ങിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.

English Summary:

India lodges strong protest against US's remarks on Kejriwal's arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com