തൊഴിലുറപ്പു പദ്ധതി: ചെലവ് തിരിച്ചുപിടിക്കാൻ ഓംബുഡ്സ്മാന് അധികാരമില്ലെന്ന് കോടതി
Mail This Article
കൊച്ചി ∙ തൊഴിലുറപ്പു പദ്ധതി പ്രകാരം സ്വന്തം ഭൂമിയിൽ ജോലി ചെയ്യിച്ചതിന്റെ ചെലവ് തൊഴിൽ കാർഡ് ഉള്ള കർഷകരിൽനിന്നു തിരിച്ചു പിടിക്കണമെന്നു നിർദേശിക്കാൻ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന് അധികാരമില്ലെന്ന് ഹൈക്കോടതി. കാഞ്ഞിരപ്പള്ളി സ്വദേശി ശാന്തകുമാരി സമർപ്പിച്ച ഹർജിയിലാണു കോടതി നിർദേശം.
ഫോണിൽ പരാതി കിട്ടിയതിനെത്തുടർന്ന് ഓംബുഡ്സ്മാൻ പരിശോധന നടത്തിയപ്പോൾ കുടുംബത്തിനു സാമ്പത്തിക ശേഷിയുണ്ടെന്നു കണ്ടെത്തിയിരുന്നു. പദ്ധതിപ്രകാരം തൊഴിലാളികളുടെ സേവനം ലഭ്യമാകാൻ അർഹതയില്ലെന്നു കണ്ട്, ചെലവായ 42,369 രൂപ തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഭൂവുടമയോടു നിർദേശിച്ചതാണ് ഹർജിക്ക് ആധാരം. ഓംബുഡ്സ്മാന്റെ ഉത്തരവിൽ ഹർജിക്കാരിയെ ബാധിക്കുന്ന ഭാഗം കോടതി റദ്ദാക്കി. കാർഷിക കടം എഴുതിത്തള്ളൽ, കടാശ്വാസ പദ്ധതികൾ എന്നിവയനുസരിച്ച് കടബാധ്യത ഉള്ളവരും അഞ്ചേക്കർ വരെ ഭൂമിയുള്ളവരുമായ കർഷകർക്കാണ് തൊഴിൽ കാർഡിനു യോഗ്യത.