ADVERTISEMENT

ന്യൂഡൽഹി ∙ സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്നും ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും. ഇതേസമയം, ശബരിമല അയ്യപ്പ ഭക്തരുടെ മതസ്വാതന്ത്ര്യപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഭരണഘടനാ ധാർമികതയെന്ന മതപരമല്ലാത്ത അളവുകോൽ പാടില്ലെന്നും എൻഎസ്എസും തന്ത്രി കണ്ഠര് രാജീവരുമുൾപ്പെടെ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടവർ നിലപാടെടുത്തു.

യുവതീപ്രവേശ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന 56 ഹർജികളും അനുബന്ധ ഹർജികളും ഭരണഘടനാ ബെഞ്ച് തീരുമാനം പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മൂന്നര മണിക്കൂറോളം വാദം കേട്ടു. വിധിയെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും വാദങ്ങൾ എഴുതി നൽകാൻ കോടതി 7 ദിവസം അനുവദിച്ചു. കുംഭമാസ പൂജയ്ക്കു 12നു നട തുറക്കുമ്പോഴും തീരുമാനം അറിയാനാകില്ലെന്ന് ഇതോടെ ഉറപ്പായി. 17നാണു നട അടയ്ക്കുന്നത്.

ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരും ഉൾപ്പെട്ട ബെഞ്ചാണു സെപ്റ്റംബർ 28ലെ വിധിയുടെ പശ്ചാത്തലത്തിലുള്ള ഹർ‍ജികൾ പരിഗണിച്ചത്. പുനഃപരിശോധന അനുവദിക്കാനാണു കോടതി തീരുമാനിക്കുന്നതെങ്കിൽ, യുവതീപ്രവേശം ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ കോടതി വീണ്ടും വിശദമായ വാദം കേൾക്കും. വാദം രാവിലെ 10.30നു തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിക്കു പിരിഞ്ഞ കോടതി രണ്ടിനു വീണ്ടും ചേർന്നു; 2.50നു വാദങ്ങൾ പൂർത്തിയായി. 

വിധിക്കു ശേഷം നിലപാട് മാറ്റി: ബോർഡ്

ന്യൂഡൽഹി ∙ ദേവസ്വം ബോർഡ് നിലപാട് മാറ്റിയോ എന്നതായിരുന്നു ഇന്നലെ വാദം കേൾക്കുമ്പോൾ കോടതിയിലും പുറത്തുമുയർന്ന പ്രധാന സംശയം. മുൻപു കേസിൽ വാദം കേൾക്കുമ്പോൾ യുവതീപ്രവേശത്തെ എതിർത്ത ബോർഡ് ഇപ്പോൾ വിധിയെ പിന്തുണയ്ക്കുകയാണോ എന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചു.

നിരീക്ഷണം ശരിയാണ്. എന്നാൽ, സെപ്റ്റംബർ 28ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കണമെന്നും പുനഃപരിശോധനാ ഹർജി നൽകേണ്ടെന്നും ബോർഡ് പിന്നീടു തീരുമാനിച്ചെന്ന് അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. യുവതീപ്രവേശ വിധി ചോദ്യം ചെയ്തുള്ള റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നു സുപ്രീം കോടതി മുൻപു നൽകിയ 3 വിധികൾ ഉദ്ധരിച്ച് വിശദീകരിക്കുകയും ചെയ്തു.

സാവകാശ ഹർജിയിലും ഇതേ നിലപാട്

ശബരിമലയിലേതു സ്ത്രീകളോടു വേർതിരിവു കാട്ടുന്ന നടപടിയാണെന്നും യുവതീപ്രവേശ വിധി അതിന്റെ സത്ത ഉൾക്കൊണ്ടു നടപ്പാക്കാൻ തങ്ങൾക്കു ബാധ്യതയുണ്ടെന്നും നവംബർ 19നു സുപ്രീം കോടതിയിൽ നൽകിയ സാവകാശ അപേക്ഷയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുള്ളതിനാൽ വിധി നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്നു ബോർഡ് വ്യക്തമാക്കിയത്. ഈ അപേക്ഷയും കോടതി ഇന്നലെ പരിഗണിച്ചു. 

വാദത്തിനിടെ ഉന്നയിച്ച ഭരണഘടനാ വകുപ്പുകൾ

വകുപ്പ് 15

മതമോ വർഗമോ ജാതിയോ ലിംഗമോ ജനന സ്ഥലമോ കാരണമാക്കിയുള്ള വിവേചനത്തിന്റെ നിരോധനം.

വകുപ്പ് 17

ഏതുരൂപത്തിലുള്ള അയിത്തവും പാടില്ല. നിർബന്ധിച്ചുള്ള തൊട്ടുകൂടായ്മ നിയമപരമായി ശിക്ഷാർഹം. 

വകുപ്പ് 25 (1)

സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം.

വകുപ്പ് 26

പൊതുസമാധനത്തിനും സദാചാരത്തിനും ആരോഗ്യത്തിനും വിധേയമായി ഓരോ മതവിഭാഗത്തിനും മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം.

സർക്കാരിന്റെ ബാധ്യത നിറവേറ്റും

'ഭരണഘടനാനുസൃതമായാണു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ ബാധ്യത എന്താണോ, അതു നിറവേറ്റും. മുൻനിലപാടുകളിൽ നിന്നു വ്യത്യാസമില്ല. ആശയക്കുഴപ്പവുമില്ല.' - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com