കുഞ്ഞനന്തൻ കേസ്: അഭിഭാഷകർ തമ്മിൽ തർക്കം; രാഷ്ട്രീയം പറയേണ്ടെന്ന് െഹെക്കോടതി
Mail This Article
കൊച്ചി∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ ഹർജി സംബന്ധിച്ച കേസിൽ അഭിഭാഷകർ തമ്മിൽ െഹെക്കോടതിയിൽ തർക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണു പുറത്തിറങ്ങാൻ നോക്കുന്നതെന്നും പാർട്ടിക്കു കണ്ണൂരിലും പാനൂരിലും കുഞ്ഞനന്തന്റെ സാന്നിധ്യം വേണ്ടതുകൊണ്ടാണെന്നും ടിപി കേസ് സ്പെഷൽ പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ ആരോപിച്ചു.
പരോളിലിറങ്ങിയപ്പോൾ പാർട്ടിപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും ശിക്ഷ മരവിപ്പിച്ചാൽ ദുരുപയോഗിക്കുമെന്നും വാദിച്ചപ്പോൾ, പാർട്ടിപരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് സർക്കാർ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു. അതോടെ, ഇവിടെ രാഷ്ട്രീയം പറയരുതെന്നു വ്യക്തമാക്കി കോടതി ഇടപെട്ടു. ഗുരുതര ആരോഗ്യപ്രശ്നം ഉള്ളതിനാൽ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനനന്തൻ നൽകിയ ഹർജിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എ.എം. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
കുഞ്ഞനന്തനു മുഴുവൻ സമയ സഹായിയെ ആവശ്യമുണ്ടോ എന്നറിയിക്കാൻ ഹർജിഭാഗത്തോടു കോടതി ആവശ്യപ്പെട്ടു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലായതിനാൽ നല്ല ചികിത്സ ലഭ്യമല്ലേ എന്നും വാദത്തിനിടെ ആരാഞ്ഞു.