ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പു സീറ്റ് വിഭജനത്തിന്റെ പ്രാരംഭ ചർച്ചകളിലേക്ക് ഇന്നു രാവിലെ 11 ന് എകെജി സെന്ററിൽ ആരംഭിക്കുന്ന നേതൃയോഗത്തോടെ ഇടതുമുന്നണി കടക്കും. കഴിഞ്ഞ തവണത്തെ ഫോർമുല തുടരാനാണു സാധ്യതയെങ്കിലും അവകാശവാദങ്ങൾക്കു പഞ്ഞമുണ്ടാകില്ല.

∙ സിപിഎം

2014 ൽ 15 സീറ്റിൽ മത്സരിച്ചു. കേരളത്തിലാണു പാർട്ടിക്കു വിജയസാധ്യതയെന്നിരിക്കെ മത്സരിക്കുന്ന സീറ്റുകളിൽ കുറവ് അനുവദിക്കാനിടയില്ല. സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം സീറ്റിൽ നോട്ടമുണ്ട്.

∙ സിപിഐ

കഴിഞ്ഞ തവണ മത്സരിച്ച അതേ നാലു സീറ്റുകളിൽ മത്സരിക്കാനുള്ള തയാറെടുപ്പിൽ. സീറ്റ് വച്ചുമാറ്റുന്നതിനോടു തത്വത്തിൽ എതിർപ്പില്ല. പക്ഷേ നൽകുന്ന സീറ്റിനെക്കാളും വിജയസാധ്യതയുള്ളതു പകരം കിട്ടുമോയെന്നാണു ചോദ്യം.

∙ ജനതാദൾ(എസ്)

സിപിഎമ്മും സിപിഐയും കൂടാതെ എൽഡിഎഫിൽ ലോക്സഭാ സീറ്റുള്ള ഏക കക്ഷി. കഴിഞ്ഞ തവണ ഒടുവിൽ വച്ചുനീട്ടിയ കോട്ടയത്ത് വീണ്ടും മത്സരിക്കാൻ താൽപര്യമില്ല. പകരം തിരുവനന്തപുരമോ പത്തനംതിട്ടയോ കിട്ടുമോയെന്നാണു ചോദ്യം. എറണാകുളമാണെങ്കിലും വഴങ്ങിയേക്കാം.

∙എൻസിപി

2014 ൽ ലോക്സഭാ സീറ്റ് കിട്ടിയില്ലെന്നു പറഞ്ഞു മുന്നണി വിടുമെന്നു പോലും ഭീഷണി മുഴക്കിയ കക്ഷിയാണ്. കൊല്ലം തരില്ലെന്നു വന്നതോടെ ആർഎസ്പി ഇടഞ്ഞ് എൽഡിഎഫ് വിട്ടതിനു പിന്നാലെയാണ് എൻസിപിയും കലാപക്കൊടി ഉയർത്തിയത്. കേരള നേതൃത്വം എൻസിപി കേന്ദ്രനേതൃത്വത്തെ അടിയന്തരമായി കണ്ടു ചർച്ച നടത്തി. ഒടുവിൽ സിപിഎം–എൻസിപി കേന്ദ്ര നേതൃത്വങ്ങൾ ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഇക്കുറി വീണ്ടും സീറ്റ് ആവശ്യം ഉന്നയിക്കും. മഹാരാഷ്ട്രയിൽ സിപിഎമ്മിനു സീറ്റ് കിട്ടാനും ഒരുപക്ഷേ ജയിക്കാനും തങ്ങൾ വഴിയൊരുക്കുമെന്നു ചൂണ്ടിക്കാട്ടി ഇവിടെ സമ്മർദമുണ്ടാക്കാനാണു നീക്കം.

∙കോൺഗ്രസ്–എസ്

എൻസിപി സീറ്റു ചോദിച്ചാൽ രാമചന്ദ്രൻ കടന്നപ്പള്ളിയും വിട്ടുകൊടുക്കാനിടയില്ല.

∙ കേരള കോൺഗ്രസ് (സ്കറിയാതോമസ്)

ലോക്സഭാ സീറ്റ് അവകാശവാദത്തിനു പ്രസക്തിയില്ലെന്നറിയാം.

∙ലോക് താന്ത്രിക് ജനതാദൾ

എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന് 2009 ൽ മുന്നണി വിടുമ്പോൾ ലോക്സഭാ സീറ്റുണ്ടായിരുന്നതു ചൂണ്ടിക്കാട്ടി വീണ്ടും അവകാശവാദമുന്നയിക്കും. നിലവിൽ രാജ്യസഭാംഗത്വമുള്ള പാർട്ടിക്കു ലോക്സഭാ സീറ്റ് കൂടി നൽകുന്നതിന്റെ പരിമിതി സിപിഎം ചൂണ്ടിക്കാട്ടിയേക്കും.

∙ ജനാധിപത്യ കേരള കോൺഗ്രസ്

പത്തനംതിട്ട, കോട്ടയം സീറ്റുകളിലൊന്നു ചോദിക്കാനുള്ള നീക്കത്തിൽ.

∙ ഐഎൻഎൽ

കാസർകോട് സീറ്റ് ചോദിക്കണമെന്ന ചർച്ച നേതൃത്വത്തിലുണ്ടെങ്കിലും എൽഡിഎഫിന്റെ പൊതുനിലപാട് അറിഞ്ഞു നീങ്ങാമെന്ന തീരുമാനത്തിൽ.

∙ കേരളകോൺഗ്രസ്–ബി

ലോക്സഭാ സീറ്റ് ചോദിക്കാനില്ലെന്നു കഴിഞ്ഞ നേതൃയോഗത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റെല്ലാ കക്ഷികളും അവകാശവാദമുന്നയിച്ചാൽ ആർ. ബാലകൃഷ്ണ പിള്ള പിൻവാങ്ങിയിരിക്കുമോയെന്നത് അപ്പോഴറിയേണ്ട കാര്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com