കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഉത്തരവിനു സ്റ്റേ
Mail This Article
ന്യൂഡൽഹി ∙ കാരാട്ട് റസാഖിനെ കൊടുവള്ളി എംഎൽഎ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അദ്ദേഹത്തിനു നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം; സഭയിൽ വോട്ട് ചെയ്യുന്നതിനും എംഎൽഎ എന്ന നിലയ്ക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വിലക്കുണ്ട്.
കേസ് ഒരു മാസത്തിനകം വാദത്തിനെടുക്കുമെന്നും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എതിർസ്ഥാനാർഥി മുസ്‌ലിം ലീഗിലെ എം.എ. റസാഖിനെതിരെ വ്യാജ ആരോപണമുള്ള വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ 17നു ൈഹക്കോടതിയുടെ ഉത്തരവ്. മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദായിരുന്നു പരാതിക്കാരൻ.
സാക്ഷികളിൽ ഏതാനും പേരുടെ മൊഴികളുടെ മാത്രം അടിസ്ഥാനത്തിലാണു ഹൈക്കോടതിയുടെ നടപടിയെന്നും ഇലക്ട്രോണിക് തെളിവുകളുമായി ബന്ധപ്പെടുത്തിയുള്ള ആരോപണം മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ അംഗീകരിക്കുന്നതു തെളിവു നിയമത്തിലെ 15–ാം വകുപ്പിനു വിരുദ്ധമാണെന്നുമാണു കാരാട്ട് റസാഖിന്റെ വാദം. എതിർസ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുക, തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കുക എന്നിവ ഉണ്ടായിട്ടില്ലെന്നും ഹർജിക്കാരനു വാദമുണ്ട്. ഹർജിക്കാരനുവേണ്ടി ആര്യമ സുന്ദരവും റോമി ചാക്കോയും എതിർകക്ഷിക്കുവേണ്ടി ഗോപാൽ ശങ്കരനാരായണനും ഇ.എം. സദ്രുൾ അനാമും ഹാജരായി.