പെരിയ ഇരട്ടക്കൊല: പ്രതികൾക്ക് ഊണും ഉടുപ്പും പാർട്ടി വക; എട്ടാമനെ കാണാനില്ല!
Mail This Article
കാസർകോട്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾക്കു പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകുന്നതു സിപിഎം പ്രാദേശിക നേതാക്കൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരൻ, സി.ജെ.സജി (സജി ജോർജ്) എന്നിവർക്കു കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങൾ’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യാൻ കാസർകോട് വിളിക്കുന്ന സമയമൊഴികെ പ്രതികൾ മുഴുവൻ സമയവും ബേക്കൽ സ്റ്റേഷനിലാണുള്ളത്. പ്രതികളെ സംരക്ഷിക്കില്ലെന്നു സിപിഎം ആവർത്തിക്കുമ്പോഴും ഏരിയാ നേതാക്കളുൾപെടെയുള്ളവരുടെ സംരക്ഷണയിൽ തന്നെയാണ് ഇരുവരും. ഇടയ്ക്കിടെ സ്റ്റേഷനിലെത്തി പ്രതികളുമായി നേതാക്കൾ സംസാരിക്കുന്നുമുണ്ട്.
എട്ടാമനെ കാണാനില്ല!
ഇരട്ടക്കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാൽ 7 പേർ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമൻ, പിടിയിലായവർ ഒളിവിൽ താമസിച്ചതിനടുത്തുള്ള പാർട്ടി ഓഫിസിൽ കഴിഞ്ഞ 5 ദിവസവും ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരമുണ്ട്. സദാ സമയവും തുറന്നിടുന്ന പാർട്ടി ഓഫിസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാൾക്ക് ഭക്ഷണം നൽകിയതു സമീപത്തെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നാണെന്നു നാട്ടുകാർ പറയുന്നു. ഇന്നലെ മുതൽ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇയാൾ മറ്റൊരു താവളത്തിലേക്കു മാറിയതായാണു സൂചന.