ഷുഹൈബിന്റെ ബന്ധുക്കൾ രാഹുലിനെ കണ്ടു
Mail This Article
മട്ടന്നൂർ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണം നടത്തുമെന്നു ബന്ധുക്കൾക്കു രാഹുൽഗാന്ധിയുടെ ഉറപ്പ്. കണ്ണൂർ വിമാനത്താവളത്തിലെ വിഐപി ലോഞ്ചിൽ ഷുഹൈബിന്റെ മാതാപിതാക്കളെയും സഹോദരിമാരെയും കണ്ടപ്പോഴായിരുന്നു രാഹുലിന്റെ വാക്കുകൾ. ഷുഹൈബിന്റെ സഹോദരിയുടെ മക്കളെ മടിയിലിരുത്തി ലാളിക്കുന്നതിനിടെയാണ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞത്.
ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദ്, ഉമ്മ റസിയ, സഹോദരിമാരായ ഷമീമ, ഷർമില, സുമയ്യ തുടങ്ങിയവരാണു രാഹുലിനെ കാണാനെത്തിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
രാഹുലിന്റെ വാക്കുകൾ ഏറെ ആശ്വാസം നൽകിയെന്നു ഷുഹൈബിന്റെ കുടുംബാംഗങ്ങൾ പിന്നീടു മാധ്യമപ്രവർത്തകരോടു പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരും ഷുഹൈബിന്റെ നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേർ വിമാനത്താവള ടെർമിനലിനു പുറത്തു കാത്തുനിന്നു. കാസർകോട്ടേടേക്കു പോകാനായി ഹെലികോപ്റ്ററിൽ കയറാൻ പോകുന്നതിനിടെ പുറത്തുനിന്നവർക്കു നേരെ കൈ വീശിയതോടെ ടെർമിനലിനു പുറത്ത് ജയ്‌വിളികളും മുദ്രാവാക്യങ്ങളും ഉയർന്നു.