നീതി നിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: ഓർത്തഡോക്സ് സഭ
Mail This Article
കോട്ടയം ∙ ഓർത്തഡോക്സ് സഭയ്ക്കെതിരായി തുടർച്ചയായി നീതി നിഷേധമുണ്ടായതു വഴി സഭാംഗങ്ങളുടെ മനസിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും ഇതു തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ.
സഭ ഒരു മുന്നണിയെയും പിന്തുണയ്ക്കുന്നില്ല. സഭയെ പിന്തുണച്ചവരെ സഭയ്ക്കറിയാം. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഉപസമിതി നടത്തിയ ചർച്ചകൾ രാഷ്ട്രീയ മുതലെടുപ്പിനാണ്. തുടർച്ചയായ നീതി നിഷേധം തുടരുകയും നീതി നടപ്പാക്കാൻ നടപടിയൊന്നും സ്വീകരിക്കാതെ തട്ടിക്കൂട്ടു ചർച്ചകൾ നടത്തുന്നതും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും ബിജു ഉമ്മൻ പറഞ്ഞു.
രാജ്യത്തിന്റെ നിയമത്തെ അട്ടിമറിക്കാനും അസ്‌ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ചർച്ചകളിൽ പങ്കെടുക്കാൻ സഭയ്ക്കു സാധ്യമല്ല. ചർച്ചകൾക്കു വിളിച്ചപ്പോൾ തന്നെ എന്തു കൊണ്ട് പങ്കെടുക്കില്ലെന്നുള്ള വിശദമായ കത്ത് മന്ത്രി ഇ പി ജയരാജനു നൽകിയിരുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കുകയാണു സമാധാനം ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടതെന്നും ബിജു ഉമ്മൻ പറഞ്ഞു.