ഇലക്‌ഷൻ സ്ക്വാഡിലെ വിഡിയോഗ്രഫർമാർ ഇടതുപക്ഷ അനുകൂലികൾ മാത്രമെന്നു പരാതി
Mail This Article
തിരുവനന്തപുരം ∙ ഇലക്‌ഷൻ സ്ക്വാഡുകളിലേക്കുള്ള വിഡിയോഗ്രഫർമാരെ ഇടതുപക്ഷ അനുകൂല സംഘടനയിൽ നിന്നു തിരഞ്ഞെടുക്കുന്നതായി ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ (എകെപിഎ). ഫൊട്ടോഗ്രഫർമാരെ തിരഞ്ഞെടുക്കാൻ ചില ജില്ലകളിൽ കരാർ ലഭിച്ച സി–ഡിറ്റാണു ഇടതുപക്ഷ അനുകൂല സംഘടനയിൽ നിന്നുള്ള ആളുകളെ നിയമിക്കുന്നതെന്നാണു പരാതി. ഇതു സംബന്ധിച്ച് അസോസിയേഷൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കു പരാതി നൽകി.
തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണു വിഡിയോഗ്രഫർമാരെ നിയമിക്കാൻ സി–ഡിറ്റിനു കരാർ ലഭിച്ചത്. ഒരു ജില്ലയിൽ 150 മുതൽ 200 വരെ വിഡിയോഗ്രഫർമാരെ ആവശ്യമായി വരും. ഇതിനായി അതാതു ജില്ലാ കലക്ട്രേറ്റുകളിൽ നിന്നു ടെൻഡർ ക്ഷണിച്ചിരുന്നു. സി–ഡിറ്റ് നൽകിയ ക്വട്ടേഷൻ തുകയേക്കാൾ കുറവായിരുന്നു തങ്ങളുടേതെന്നു എകെപിഎ പറയുന്നു. എന്നിട്ടും കരാർ സി–ഡിറ്റിനു നൽകി.
തിരഞ്ഞെടുപ്പുകാലത്തെ ചട്ടലംഘനങ്ങൾ അന്വേഷിക്കാനും നടപടിയെടുക്കാനുമുള്ള ഇലക്‌ഷൻ സ്ക്വാഡിൽ ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയോട് അനുഭാവമുള്ളവരെ ഉൾപ്പെടുത്തുന്നതു തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നു എകെപിഎ ചൂണ്ടിക്കാട്ടി. പണം നൽകുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തെളിവുസഹിതം പിടികൂടാനാണു വിഡിയോഗ്രഫർമാരെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും എകെപിഎയുടെ പരാതിയിലുണ്ട്.