ADVERTISEMENT

സ്ഥാനാർഥിപ്പട്ടം കെട്ടി തലയെടുപ്പുള്ള മൂന്നു കൊമ്പന്മാർ: ശശി തരൂർ, സി. ദിവാകരൻ, കുമ്മനം രാജശേഖരൻ. ചരിത്രവും വസ്തുതകളും പരിശോധിച്ചാൽ മൂന്നിലാർക്കും തിരുവനന്തപുരം വെട്ടിപ്പിടിക്കാം. ശ്രീപത്മനാഭന്റെ മണ്ണായ ഈ ഭരണസിരാകേന്ദ്രത്തിൽ ഭരണ ഗുണദോഷവിചാരം തൊട്ടു സാമുദായിക ഘടകങ്ങൾ വരെ ജനവിധിക്കു നിർണായകം. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ ഇതേ തലസ്ഥാനത്തിരുന്നു വിലക്കുകൾ എന്തു കൽപ്പിച്ചാലും ഭൂരിപക്ഷവോട്ട് നിർണായകമായ ഇവിടെ ‘ശബരിമല’ അടിയൊഴുക്കാകാനുള്ള സാധ്യതകൾ ശക്തമാണ്.

1980 തൊട്ടുള്ള 11 തിരഞ്ഞെടുപ്പിൽ എട്ടിലും തിരുവനന്തപുരം കോൺഗ്രസിനൊപ്പം നിന്നു; 3 തവണ ഇടതുപക്ഷത്തെ സ്നേഹിക്കാനുള്ള സൗമനസ്യം കാട്ടി. ബിജെപിയെ സംബന്ധിച്ച്, കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ 15,470 വോട്ടിനു മാത്രം രണ്ടാം സ്ഥാനത്തായിപ്പോയ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളിൽ 3 വീതം പങ്കുവച്ച് ഒപ്പത്തിനൊപ്പം ഇടതു, വലതു മുന്നണികൾ. അവശേഷിക്കുന്ന നേമം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന ഏകയിടവും. ഒടുവിൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് എന്തും സംഭവിക്കാമെന്നേ ഇപ്പോൾ പറയാൻ കഴിയൂ. കാരണം മൂന്നുകൂട്ടർക്കും സാധ്യതയും നിരാശയും സമ്മാനിക്കുന്ന ഘടകങ്ങൾ തലസ്ഥാനത്തുണ്ട്.

അങ്കത്തട്ടിലെ പോരാളികൾ

‘ശശി തരൂർ’ എന്ന സുന്ദരമായ ‘ഉൽപന്നത്തിൽ’ തന്നെയാണു യുഡിഎഫിന്റെ പ്രതീക്ഷ. യുവാക്കളും സ്ത്രീകളുമടക്കമുള്ള എല്ലാ വിഭാഗങ്ങളെയും ഇതുപോലെ ആകർഷിക്കാൻ കഴിയുന്ന നേതാക്കൾ ചുരുക്കമെന്ന് അടുത്ത സുഹൃത്ത് കൂടിയായ കെപിസിസി മുൻപ്രസിഡന്റ് എം.എം. ഹസൻ. ‘‘നയതന്ത്രജ്ഞനും എഴുത്തുകാരനുമായ തരൂരിനെപ്പോലെയുള്ളവർ സാധാരണ ദൈനംദിന രാഷ്ട്രീയത്തിൽ വിജയിക്കാറില്ല. ഇവിടെയാണ് അദ്ദേഹം നേടിയെടുത്ത സ്വീകാര്യത വേറിട്ടുനിൽക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയ്ക്കെതിരെ, മതേതര ചിന്തയുടെ ഉജ്വല പ്രതീകമാണ് ഇന്ന് തരൂർ’’.

2004 ൽ 99,998 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെ ജയിച്ച തരൂരിന് 2014 ലെ കടുത്ത ത്രികോണ മത്സരത്തിൽ അതേ മികവ് ആവർത്തിക്കാനായില്ല. പക്ഷേ, തുടർച്ചയായ 10 വർഷത്തെ പ്രവർത്തനവും സാന്നിധ്യവും വഴി ഹാട്രിക് തടയാൻ ആരുണ്ട് എന്ന ചോദ്യം എതിരാളികൾക്കെതിരെ ആത്മവിശ്വാസത്തോടെ ഉയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പുരോഗമനവാദികളെ പാടെ നിരാശരാക്കാതെ തന്നെ ശബരിമലവാദികളെ കൂടെ നിർത്താൻ തരൂർ കാട്ടിയ രാഷ്ട്രീയ മെയ്‌വഴക്കവും ശ്രദ്ധ പിടിച്ചുപറ്റി.

കഴിഞ്ഞ തവണ ബെന്നറ്റ് ഏബ്രഹാമിനെ കെട്ടിയിറക്കി മൂന്നാം സ്ഥാനമെന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടിവന്നതിൽ നിന്നൊരു പരിഹാരവും കുതിപ്പുമാണ് അരയും തലയും മുറുക്കി സി. ദിവാകരനിറങ്ങുമ്പോൾ എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിനങ്ങളിൽ തന്നെ വിമാനത്താവള സ്വകാര്യവൽകരണത്തിനെതിരെയുള്ള ബാനറിൽ തലസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മിറ്റികളെയും നിരത്തിലിറക്കി ഒരുങ്ങിക്കഴിഞ്ഞുവെന്ന സന്ദേശം സിപിഎം നൽകി. കാനം രാജേന്ദ്രനല്ലങ്കിൽ ദിവാകരൻ എന്ന സിപിഎം നിർദേശമനുസരിച്ചായിരുന്നു നെടുമങ്ങാട് എംഎൽഎ ആയ അദ്ദേഹത്തിന്റെ വരവും. തലസ്ഥാനത്തിന്റെ സ്പന്ദനം നന്നായി അറിയാവുന്ന ഇടതു നേതാക്കളിലൊരാളാണു ദിവാകരനെന്നു സിപിഐ മുൻസംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.‘ഏറ്റെടുക്കുന്ന ഏതു കാര്യവും നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്നയാളാണ് ‘സിഡി’. മുഖം നോക്കാതെ സംസാരിക്കുന്ന രീതി കാണുമ്പോൾ ആളു പരുക്കനാണെന്നു തോന്നും, എന്നാൽ അടുത്താൽ സ്നേഹനിധിയായ സുഹൃത്തും സഖാവുമാണ്’’– പന്ന്യൻ അഭിപ്രായപ്പെട്ടു.

2014-result

മിസോറം രാജ്ഭവനിൽ നിന്ന് നരച്ച താടിയുഴിഞ്ഞ് ഒന്നും സംഭവിക്കാത്ത പതിവു നിസംഗഭാവത്തോടെയാണു വരവെങ്കിലും കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തിറങ്ങിയപ്പോൾ തന്നെ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിച്ചു. 1987 ൽ ഹിന്ദു മുന്നണി സ്ഥാനാർഥിയായി തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ൽ ബിജെപിയുടെ പടക്കുതിരയായി വട്ടിയൂർക്കാവിലും മത്സരിച്ചപ്പോൾ രണ്ടാമതെത്തിയ കുമ്മനത്തിന് ഇക്കുറി ഒന്നാംസ്ഥാനം തന്നെയാണു പ്രതീക്ഷ. ശബരിമലയ്ക്കു ശേഷമുള്ള സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള രോഷം പ്രകടിപ്പിക്കാനാഗ്രഹിക്കുന്നവർക്ക് കുമ്മനത്തെപ്പോലെ അതു സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വേറെയില്ലെന്നു പാർട്ടി വിശ്വസിക്കുന്നു. എകെജിയെപ്പോലെ പാർട്ടികൾക്കപ്പുറമുള്ള സ്വീകാര്യത കൈവരിച്ച നേതാവാണു കുമ്മനമെന്നു ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.ര മേശ്. ‘‘ഏത് ആൾക്കൂട്ടത്തിലും അനായാസം ലയിക്കുന്ന, വലുപ്പച്ചെറുപ്പമോ, ജാതി, മത രാഷ്ട്രീയഭേദമോ ഇല്ലാതെ പ്രവർത്തിക്കുന്ന നേതാവ്. തിരുവനന്തപുരവുമായി ‘87 മുതലുളളതാണ് അദ്ദേഹത്തിന്റെ ബന്ധം.’’

മുന്നണികൾക്കു മുന്നിൽ ഒന്നാം സ്ഥാനത്തെപ്പോലെ തന്നെ തിരുവനന്തപുരത്തു നിർണായകമാണു രണ്ടാംസ്ഥാനവും. മൂന്നാമതായിപ്പോകാൻ ആരും ആഗ്രഹിക്കുന്നില്ല. ബന്ധപ്പെട്ട മുന്നണി അധികാരത്തിൽ വന്നാൽ 3 പേരെയും കാത്തിരിക്കുന്നതു കേന്ദ്രമന്ത്രി പദമാണ്. തിരുവനന്തപുരത്തിനു വേണ്ടി ഈ പത്താണ്ടു ചെയ്ത നല്ല കാര്യങ്ങളും സാമുദായിക, സാമൂഹിക വിഭാഗങ്ങൾക്കു സ്വീകാര്യനെന്ന പ്രതിച്ഛായയുമാണു തരൂരിന്റെയും യുഡിഎഫിന്റെയും കരുത്ത്. 2014 ൽ ഏഴിൽ 4 മണ്ഡലങ്ങളിലും പിന്നിലായിട്ടും തന്നെ കാത്തുരക്ഷിച്ച തീരമേഖലയെ ന്നായി ഓർമിക്കുന്നതു കൊണ്ടു കൂടിയാണു പ്രളയവേളയിൽ കേരളത്തിനു തുണയായ മത്സ്യത്തൊഴിലാളികൾക്കു നൊബേൽ സമ്മാനമെന്ന ആവശ്യം ഈ യുഎൻ മുൻ അണ്ടർ സെക്രട്ടറി ജനറൽ ഉയർത്തിയത്.

voting

തരൂരിന്റെയും കുമ്മനത്തിന്റെയും വോട്ടുകൾ ചിതറുമ്പോൾ ഇടതിന്റെ വോട്ടുകൾ ദിവാകരനിൽ ഭദ്രമായിരിക്കുമെന്ന വിശ്വാസം എൽഡിഎഫിനെ നയിക്കുന്നു. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തെത്തിയ 600 ബൂത്തുകളിലെ വോട്ട് വർധിപ്പിച്ചും ഏറെ പിന്നിലായ 200 ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ കൊടുത്തും രാജഗോപാലിനു കൈവിട്ട ജയം കുമ്മനം എത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. 3 സ്ഥാനാർഥികളും അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിലാണ്.

thiruvananthapuram-candidates

യുഡിഎഫ്
അനുകൂലം:
∙സിറ്റിങ് എംപി ശശി തരൂരിനുള്ള ‘വിശ്വപൗരൻ’ പ്രതിച്ഛായ.
∙സർക്കാർ വിരുദ്ധ വോട്ട് കുമ്മനത്തെക്കാൾ തരൂരിനു ലഭിക്കുമെന്ന പ്രതീക്ഷ.

പ്രതികൂലം:
∙ദുർബലമായ കോൺഗ്രസ് സംഘടനാ സംവിധാനം
∙യുഡിഎഫിനു ലഭിക്കാനിടയുള്ള വോട്ടുകളും ബിജെപിക്കു മറിയുമോയെന്ന ശങ്ക.

എൽഡിഎഫ്
അനുകൂലം:
∙ ഇടത് അനുകൂല സർവീസ്, ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാഗമാണു വലിയ വിഭാഗം വോട്ടർമാർ എന്നത്.
∙ എൽഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകളെല്ലാം പെട്ടിയിൽ വീഴുമെന്ന വിശ്വാസം

പ്രതികൂലം:
∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിപ്പോയതിന്റെ നാണക്കേട് ഇനിയും തീർന്നിട്ടില്ല
∙ മൂവരും തുല്യരായിരിക്കെ നിഷ്പക്ഷ വോട്ടർമാർ ആരെ അനുകൂലിക്കുമെന്ന പ്രശ്നം.

എൻഡിഎ
അനുകൂലം :
∙ കേരളത്തിൽ ബിജെപിക്ക് ഏറ്റവും സാധ്യത കൽപ്പിക്കുന്ന ലോക്സഭാ മണ്ഡലത്തിൽ കുമ്മനത്തിന്റെ വരവും അതു പാർട്ടി, ആർഎസ്എസ് അണികളിൽ ഉണ്ടാക്കുന്ന വർധിതാവേശവും.
∙ ശബരിമല വിവാദത്തിനുശേഷം സമുദായ ഏകീകരണം കൂടുതൽ സാധ്യമാകുമെന്നു ബിജെപി പ്രതീക്ഷിക്കുന്ന മണ്ഡലം

പ്രതികൂലം:
∙ മുന്നേറാൻ കഴിയുന്നുവെങ്കിലും വിജയിക്കാൻ വേണ്ട വോട്ട് സമാഹരിക്കാൻ സാധിക്കുന്നില്ലെന്ന ചരിത്രം
∙ ഒ. രാജഗോപാലിനു ബിജെപിക്കു പുറത്തു നിന്നുള്ള വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിഞ്ഞുവെങ്കിൽ കുമ്മനത്തിന് അതിനു സാധിക്കുമോയെന്ന ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com