സിപിഎം ഓഫിസിൽ പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി
Mail This Article
പാലക്കാട് ∙ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിൽ പീഡനവിവാദം പുകയുന്നു. പാർട്ടി ഒാഫിസിൽ വച്ചു പീഡിപ്പിക്കപ്പെട്ടാണ് ഗർഭിണിയായത് എന്ന യുവതിയുടെ പരാതിയിൽ മങ്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ചെർപ്പുളശേരി പൊലീസിനു കൈമാറിയെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കേ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്ന പരാതി ഒത്തുതീർക്കാൻ ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ചു മൊഴി നൽകിയത്. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പിന്നീട്, ആരോപണവിധേയനായ യുവാവിന്റെ മൊഴിയും രേഖപ്പെടുത്തി.യുവജനസംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കോളജിൽ പഠിക്കുന്ന സമയത്തു കഴിഞ്ഞ വർഷം മാഗസിൻ തയാറാക്കൽ ചർച്ചയ്ക്കു പാർട്ടി ഒാഫിസിലെ യുവജനസംഘടനയുടെ മുറിയിലെത്തിയപ്പോഴാണു പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴിയെന്നറിയുന്നു.
അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു യുവതിയും കുടുംബവും. എന്നാൽ, യുവതിയുടെ വീട്ടിൽ താൻ പോയിരുന്നതായാണ് യുവാവിന്റെ മൊഴിയെന്നാണു സൂചന. പാർട്ടി ഓഫിസിൽ പീഡനമുണ്ടായെന്ന പരാതിയെക്കുറിച്ചു തനിക്ക് ഒന്നും അറിയില്ലെന്നും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങളെന്നും സിപിഎം ചെർപ്പുളശേരി ഏരിയാ സെക്രട്ടറി കെ. ബി.സുഭാഷ് പറഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.