ADVERTISEMENT

പ്രധാനമന്ത്രിക്കു പോലും കേരളത്തിലെ തിരഞ്ഞെടുപ്പു പ്രസംഗത്തിൽ ഒന്നോ രണ്ടോ തവണ ശബരിമല എന്നു പറയാതെ തരമില്ല. അതാണിപ്പോൾ പത്തനംതിട്ട മണ്ഡലത്തിന്റെ രാഷ്ട്രീയ പ്രസക്തി. മണ്ഡല രൂപീകരണത്തിനു ശേഷമുള്ള മൂന്നാം തിരഞ്ഞെടുപ്പിനു കച്ച മുറുക്കുമ്പോൾ ബിജെപിക്കു വാരാണസി പോലെയും കോൺഗ്രസിന് അമേഠി പോലെയും സിപിഎമ്മിനു വടകര പോലെയും അതിപ്രധാനമാണു പത്തനംതിട്ടയും. പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ 2 മണ്ഡലങ്ങളും ചേരുന്ന പാർലമെന്റ് മണ്ഡലത്തിന്റെ മനസ്സറിയാൻ കാത്തിരിക്കുന്നു, എല്ലാവരും. 

ശബരിമലയും പ്രളയവും

ഒളിഞ്ഞും തെളിഞ്ഞും ശബരിമല തന്നെയാകും മുഖ്യ പ്രചാരണ വിഷയം. യുവതീപ്രവേശ വിധിയുടെ പേരിൽ ജില്ലയിൽ സംഘർഷങ്ങളും ഹർത്താലുകളും തുടർക്കഥയായിരുന്നു. തെരുവുകൾ സമരഭൂമിയായി. പ്രളയക്കെടുതിയുടെ മുറിവുകളും ഏറെയുണ്ട്. റാന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങൾ തകർന്നടിഞ്ഞു.

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയെ തുടർന്നു മാന്ദ്യം നേരിട്ട വ്യാപാര, വാണിജ്യ മേഖലയെ പ്രളയം പൂർണമായി തകർത്തു. കാർഷിക വിളകൾ നശിച്ചു, വീടുകൾ വാസയോഗ്യമല്ലാതായി. പുനരുദ്ധാരണവും പുനരധിവാസവും ഇപ്പോഴും ചോദ്യചിഹ്നം. ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ മടക്കം, വനമേഖലയിലെ കുടിയിറക്കു ഭീഷണി, വന്യമൃഗ ശല്യം, ആദിവാസികളുടെ ദുരിത ജീവിതം, കുടിവെള്ള പ്രശ്നം തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പിലെ നീറുന്ന വിഷയങ്ങൾ തന്നെ. 

ഹാട്രിക്കോ അട്ടിമറിയോ

ഹാട്രിക് വിജയത്തിനാണ് ആന്റോ ആന്റണിയുടെ പോരാട്ടം. 10 വർഷത്തിനിടെ, ആരെയും പേരെടുത്തു വിളിക്കാനുള്ള സൗഹൃദം നേടിയെന്ന ആത്മവിശ്വാസവുമായി ഭൂരിപക്ഷം ഇരട്ടിയാക്കുകയെന്ന ലക്ഷ്യവുമായാണു പോരാട്ടം. പ്രളയ കാലത്തു സ്വന്തം വീട് ദുരിതാശ്വാസ സാമഗ്രികളുടെ സംഭരണ, വിതരണ കേന്ദ്രമാക്കി. രക്ഷാപ്രവർത്തനത്തിനു കൈമെയ് മറന്നിറങ്ങി. ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ചു. ആറന്മുളയിലെ അട്ടിമറി തന്നെയാണ് വീണാ ജോർജിലൂടെ പത്തനംതിട്ടയിലും എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

ആറന്മുളയിലെ വികസന നേട്ടങ്ങളാണു പ്രചാരണ വിഷയം. നവോത്ഥാന മതിലിൽ മുന്നണിയിൽ തന്നെ അണിചേർന്നു. പ്രളയ കാലത്തു വീണ സജീവമായിരുന്നത് പ്രവർത്തകർ ഓർമിപ്പിക്കുന്നു. കോരിച്ചൊരിയുന്ന മഴയിലും രക്ഷാപ്രവർത്തകയായി നിറഞ്ഞുനിന്നു. ശബരിമല പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നതിന്റെ വീറുമായാണു കെ. സുരേന്ദ്രന്റെ വരവ്.

പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിൽ പോലും പോരാട്ടത്തിനുള്ള വക നൽകിയാണ് ഓരോ തിരഞ്ഞെടുപ്പിലും കീഴടങ്ങിയിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് തോറ്റത് വെറും 89 വോട്ടിന്. ശബരിമല സമരത്തിന്റെ പേരിൽ കോടതിയുടെ പ്രവേശന വിലക്ക് നേരിട്ട പത്തനംതിട്ടയിൽ തന്നെ സ്ഥാനാർഥിയായി എത്തുന്നുവെന്ന കൗതുകവുമുണ്ട്. 

ഇതുവരെയുള്ളത് സാംപിൾ

നേരത്തേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയതിന്റെ ആനുകൂല്യം വീണയ്ക്കുണ്ടെങ്കിലും സിറ്റിങ് എംപിയായി മണ്ഡലത്തിൽ തന്നെയുള്ളതിനാൽ അതൊരു പ്രശ്നമല്ലെന്ന നിലപാടിലാണ് ആന്റോ. ശബരിമല സമരം മുതൽ മണ്ഡലത്തിൽ സജീവമായതിന്റെ ആത്മവിശ്വാസം സുരേന്ദ്രനുമുണ്ട്. ഇതേസമയം, മൽസരത്തിനു ചതുഷ്കോണ മുഖം നൽകാൻ പി.സി.ജോർജ് ഒരുങ്ങുന്നതായി അറിയിപ്പു വന്നുകഴിഞ്ഞു. അങ്ങനെയങ്കിലും പോരാട്ടം വീണ്ടും കനക്കും. 

ചില കണക്കുകൾ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 7 നിയമസഭാ സീറ്റിലും ഭൂരിപക്ഷം യുഡിഎഫിനായിരുന്നു. അന്നത്തെ നിയമസഭയിൽ എൽഡിഫിന്റെ കയ്യിലായിരുന്ന റാന്നി, അടൂർ, തിരുവല്ല മണ്ഡലങ്ങളിലടക്കം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവയ്ക്കു പുറമെ ആറന്മുള കൂടി എൽഡിഎഫ് സ്വന്തം അക്കൗണ്ടിലാക്കി. 2014 ൽ നിന്ന് 2016 എത്തുമ്പോഴേക്കും ബിജെപിയുടെ വോട്ട് 1.38 ലക്ഷത്തിൽനിന്ന് 1.91 ലക്ഷമായി. ഈ കണക്കുകളിൽ ഇനിയെന്തൊക്കെ മാറ്റങ്ങളെന്നാണ് അറിയേണ്ടത്.

English Summary: Pathanamthitta loksabha election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com