ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കനത്ത ചൂടു തുടരുന്നു. ഇന്നലെ 2 കുട്ടികൾ ഉൾപ്പെടെ 42 പേർക്കു കൂടി സൂര്യാതപമേറ്റു; വയനാട്, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ഇന്നും നാളെയും ചൂട് 3 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യാതപമേൽക്കാതിരിക്കാൻ രാവിലെ 11 മുതൽ 3 വരെ നേരിട്ടു വെയിലേൽക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Heat Exhaustion
തകിടിയേൽ മാത്യുവിന് സൂര്യാതപമേറ്റ നിലയിൽ.

ഇതിനിടെ, സൂര്യനിലെ മാരകമായ അൾട്രാവയലറ്റ് രശ്‌മികളുടെ തോത് (യുവി ഇൻഡക്‌സ്) 12 യൂണിറ്റ് കടന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാരാന്ത്യത്തോടെ ചിലയിടങ്ങളിൽ വേനൽമഴയെത്തുമെന്നും പ്രവചനമുണ്ട്. ഇന്നലെയും കൂടിയ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ആണ്; 41 ഡിഗ്രി സെൽഷ്യസ്. തിങ്കളാഴ്ച 40.4 രേഖപ്പെടുത്തിയ തൃശൂരിൽ ഇന്നലെ 39.1 ആയി. പത്തനംതിട്ടയിൽ 40 ഡിഗ്രിക്കു മുകളിലെത്തി. കോട്ടയത്ത് ശരാശരി ചൂട് 4 ഡിഗ്രി ഉയർന്ന് 38.5 ആയി. കോഴിക്കോട്ട് 3 ഡിഗ്രി ഉയർന്ന് 36 ആയി. വിവിധ ജില്ലകളിൽ സൂര്യാതപമേറ്റവർ: കൊല്ലം (9), ആലപ്പുഴ (8), എറണാകുളം (7), കോഴിക്കോട് (6), കോട്ടയം (5), പാലക്കാട് (5), പത്തനംതിട്ട (2).

താപസൂചിക 48നു മുകളിൽ; ഇന്ന് 52 കടന്നേക്കും

തിരുവനന്തപുരം ∙ കൂടിയ ചൂട് 40 ഡിഗ്രിക്കു താഴെയാണെങ്കിലും തീവ്രതയുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വകുപ്പ് തയാറാക്കുന്ന താപസൂചിക മിക്കയിടത്തും 48 ഡിഗ്രിക്കു മുകളിലാണ്. കൊച്ചി മുതൽ കോഴിക്കോട് വരെ ഇന്നു താപസൂചിക 52നു മുകളിലെത്തുമെന്നാണു പ്രവചനം. സൂചിക 45 നു മുകളിലെത്തുന്നത് അപകടകരമാണെന്നാണ് മുന്നറിയിപ്പ്. 54 ന് മുകളിലെത്തിയാൽ സൂര്യാതപം ഉറപ്പാണ്.

ഇടുക്കിയിലും കോട്ടയത്തുമായി 9 പേർക്കു സൂര്യാതപം

കോട്ടയം / തൊടുപുഴ ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാവിനും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിക്കുമടക്കം ഇടുക്കി, കോട്ടയം ജില്ലകളിൽ 9 പേർക്ക് സൂര്യാതപമേറ്റു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബൂത്ത് കൺവൻഷൻ നടത്തുന്നതിനിടെയാണ് വൈക്കം ഉദയനാപുരം കളമ്പാട്ടുതറ അരുണിനു (39) പൊള്ളലേറ്റത്. വീട്ടു മുറ്റത്തു കളിച്ചുകൊണ്ടിരുന്ന പാലമ്പ്ര അസംപ്ഷൻ സ്കൂളിലെ എൽകെജി വിദ്യാർഥിനിയായ ആദിയയുടെ കൈത്തണ്ടയിലും മുഖത്തും പൊള്ളലേറ്റു.

കോട്ടയം നഗരസഭ ശുചീകരണ തൊഴിലാളി മുട്ടമ്പലം പൊന്നമ്പലം ഭവനിൽ  പി.എം. ശേഖർ (44), മണിമലയാറിന്റെ തീരത്ത് പച്ചക്കറി കൃഷി നടത്തുന്ന പുലിക്കല്ല് പഴൂപ്പറമ്പിൽ ഷാഹുൽഹമീദ്(62), ഏറ്റുമാനൂരിൽ തടിപ്പണിക്കാരായ പട്ടിത്താനം പഴമയിൽ തങ്കച്ചൻ (50), കുറുമുള്ളൂർ സ്വദേശി  ചെട്ടിക്കൽ സജി (60) എന്നിവർക്കും പൊള്ളലേറ്റു.

ഇടുക്കിയിൽ രാജാക്കാട്ട് വാഴത്തോട്ടം നനച്ചു കൊണ്ടിരുന്ന കർഷകൻ തകിടിയേൽ മാത്യുവിനു സൂര്യാതപമേറ്റു. കഴുത്തിനു പിൻ ഭാഗത്ത് നീറ്റലും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജല അതോറിറ്റി താൽക്കാലിക ജീവനക്കാരൻ കാഞ്ഞിരമറ്റം ആലാട്ട് ഗോപിനാഥന് (63) പൊള്ളലേറ്റു.  ഇടവെട്ടിയിൽ പൈപ്പ് നന്നാക്കാനായി പോയപ്പോഴാണ് സൂര്യാതപമേറ്റത്. കയ്യിലും ചെവിയിലും പൊള്ളലുണ്ട്. കഴുത്തിനു പിന്നിലായി ചുവന്ന തടിപ്പുകൾ കണ്ടതിനെത്തുടർന്നു കരിമണ്ണൂർ മുളപ്പുറം സ്വദേശി പോൾ (80) ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com