ADVERTISEMENT

തൃശൂർ∙ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസുമായി ബന്ധപ്പെട്ടു എഴുത്തുകാരി ദീപ നിശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശം ചൂടുപിടിച്ച ചർച്ചയായി. അനിൽ അക്കര എംഎൽഎ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയതോടെ ഫെയ്സ്ബുക് വാക്പോരു സിപിഎമ്മിനും തലവേദനയായി.

‘സ്ഥാനാർഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല വിഷയമാക്കേണ്ടത്. ഐഡിയ സ്റ്റാർ സിംഗർ തിരഞ്ഞെടുപ്പോ അമ്പലകമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത്’ എന്നാണു പോസ്റ്റിലെ പരാമർശം. യൂത്ത് കോൺഗ്രസിന്റെ ഫെയ്‌സ് ബുക് പേജിൽ യുഡിഎഫ് സ്ഥാനാർഥിയെപ്പറ്റി പറയുന്ന കാര്യങ്ങൾ ചോദ്യം ചെയ്താണു ദീപയുടെ പോസ്റ്റ്.

സ്ഥാനാർഥി ഏതു വിഭാഗത്തിലെ ആളാണെന്നു കാണിക്കുന്ന വിധം പോസ്റ്റിട്ടെന്നാണു അനിലിന്റെ പരാതി.  ‘ഞാൻ പാട്ടുപാടും, പ്രസംഗിക്കും. ഇതെല്ലാം എന്റെ ആയുധങ്ങളാണ്. വിമർശനം വകവയ്ക്കുന്നില്ല’– രമ്യ ഹരിദാസ് പ്രതികരിച്ചു. എന്നാൽ, മണ്ഡലത്തിലെ ഒരു വോട്ടർ എന്ന നിലയിൽ താൻ സ്ഥാനാർഥിയോട് 2 ചോദ്യങ്ങൾ ഉന്നയിക്കുക മാത്രമാണു ചെയ്തതെന്നു ദീപ നിശാന്ത് വിശദീകരിച്ചു.

വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കളായ കെ.എസ്. ശബരീനാഥൻ എംഎൽഎയും പി.സി. വിഷ്ണുനാഥും രംഗത്തെത്തി. ‘പാട്ടുപാടുന്നതാണോ അതോ പട്ടികജാതിക്കാരിയായ പെൺകുട്ടി പാർലമെന്റിൽ പോകുന്നതാണോ ഇവിടെ ചിലരുടെ പ്രശ്നം’ – വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കെ.എസ്. ശബരീനാഥൻ എംഎൽഎയുടെ ഫെയ്സ്ബുക് കുറിപ്പ് പൂർണരൂപം:

ആലത്തുർ യുഡിഎഫ് സ്‌ഥാനാർഥിയായ രമ്യ ഹരിദാസിനെ പരാമർശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാൻ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികൾക്കിടയിൽ ദീപ ടീച്ചർ രമ്യയെക്കുറിച്ചു "ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പല്ല നടക്കുന്നത്" എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല.

ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തയായ പ്രവർത്തകയുമാണ്‌. ഇതൊക്ക സൗകര്യപൂർവം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാർ സിങ്ങർ പരാമർശം.

ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ടീച്ചറെ....പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാർത്ഥിയായാൽ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തിൽ പൊതുപ്രവർത്തകനായ ഒരു വനിത ലോക്‌സഭാ സ്ഥാനാർത്ഥിയാകുമ്പോൾ അവരെ ഐഡിയ സ്റ്റാർ സിംഗറോട് ടീച്ചർ തന്നെ ഉപമിക്കുന്നു.

എന്തായാലും നമ്മുടെ "armchair intellectualism-ത്തിനും intellectual arrogance"നും ജനാധിപത്യത്തിൽ വലിയ റോൾ ഇല്ല എന്നുള്ളതാണ് ഈ എളിയവൻ മനസിലാക്കുന്നത്. പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവർക്കും എല്ലാവർക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്‌ഥാനാർഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.

അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.

English summary: Deepa Nishanth's social media statement about UDF candidate Ramya Haridas creates controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com