ADVERTISEMENT

കൊച്ചി ∙ യുഡിഎഫിനു മുൻതൂക്കം പ്രവചിക്കുന്ന മനോരമ ന്യൂസ് – കാർവി അഭിപ്രായ സർവേയിൽ 4 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ചാണു പോരാട്ടം – തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര. ചാലക്കുടിയിലും മാവേലിക്കരയിലും യുഡിഎഫും‌ വടകരയിൽ എൽഡിഎഫും തിരുവനന്തപുരത്ത് എൻഡിഎയും മുന്നിലാണെങ്കിലും വോട്ടു വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ജയസാധ്യത നിർണയിക്കാനാവില്ല.

വോട്ടുവിഹിതത്തിൽ 3% മാത്രം വ്യത്യാസമുള്ള ആലപ്പുഴയിൽ ശക്തമായ പോരാട്ടമാണ്. ഇവിടെ എൽഡിഎഫിനാണ് മുൻതൂക്കം. കോഴിക്കോടും തൃശൂരും യുഡിഎഫിനാണ് മുൻതൂക്കമെങ്കിലും വോട്ടുവിഹിതത്തിലുള്ള അന്തരം 4 ശതമാനം വരെ മാത്രമായതിനാൽ ഇവിടെയും ശക്തമായ മത്സരമാണ്. ശക്തമായ മത്സരമുള്ള മണ്ഡലങ്ങളിലും തിരുവനന്തപുരം, ചാലക്കുടി, വടകര, മാവേലിക്കര എന്നീ ഫോട്ടോ ഫിനിഷ് മണ്ഡലങ്ങളിലും ഫലം അനുകൂലമായാൽ യുഡിഎഫ് 17 സീറ്റ് വരെ നേടാം. ഇവ എൽഡിഎഫിനെയാണ് തുണയ്ക്കുന്നതെങ്കിൽ അവർക്ക് 6 സീറ്റു വരെ കിട്ടാം. എൻഡിഎയ്ക്ക് തിരുവനന്തപുരവും.

ഇടത് സിറ്റിങ് സീറ്റുകളായ തൃശൂർ, ആലത്തൂർ, ഇടുക്കി, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിലെന്നും കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, പത്തനംതിട്ട മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു. പാലക്കാടും ആറ്റിങ്ങലും എൽഡിഎഫ് നിലനിർത്തുമെന്നാണ് പ്രവചനം. തിരുവനന്തപുരത്ത് യുഡിഎഫ് രണ്ടാമതും എൽഡിഎഫ് മൂന്നാമതുമാണെന്നും സർവേ പ്രവചിക്കുന്നു.

യുഡിഎഫിന് 2014 ലേതിനെക്കാൾ ഒരു ശതമാനം ജനസമ്മതി കൂടുമ്പോൾ ഇടതുമുന്നണിക്ക് 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. എൻഡിഎ 10.82 ശതമാനത്തിൽ നിന്ന് 13 ൽ എത്തുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2 ശതമാനം കുറയും.

ഇത്തവണ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമുള്ള നിലപാടിനാണ് ഭൂരിപക്ഷം. എൻഡിഎ സർക്കാരിന്റെയും പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ പ്രവർത്തനം ശരാശരിയിലും താഴെയെന്നും സർക്കാരിനേക്കാൾ യുപിഎ നേതൃത്വത്തിലുളള പ്രതിപക്ഷം മികച്ചുനിൽക്കുന്നെന്നും സർവേ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യവിഷയം വിലക്കയറ്റമാണ്. ശബരിമലയെന്ന് പറഞ്ഞവർ 4 % മാത്രം. വിലക്കയറ്റം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് 20 ശതമാനം പേർ പ്രതികരിച്ചു. ഇതേസമയം, ബിജെപി സ്വാധീനം കൂടുതലുള്ള തിരുവനന്തപുരത്ത് 23 ശതമാനവും പാലക്കാട്ടും തൃശൂരിലും 6 ശതമാനവും ശബരിമല നിർണായകമാവുമെന്ന് വിശ്വസിക്കുന്നു.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്നാണ് 63% പേരുടെയും നിലപാട്. ശബരിമല വിധിയോടുള്ള സർക്കാർ സമീപനവും യുവതീപ്രവേശത്തിന്റെ പേരിൽ നടന്ന അക്രമങ്ങളേയും ഒരേപോലെ ജനം തള്ളിക്കളയുന്നു. ഹിന്ദുക്കളിൽ 65% പേരും മുസ്‌ലിംകളിൽ 64% പേരും ക്രിസ്ത്യാനികളിൽ 60% പേരും യുവതീപ്രവേശത്തിന് എതിരാണ്. ശബരിമല പ്രശ്നം സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ തൃപ്തിയില്ലെന്നാണ് 36% പേരുടെ നിലപാട്.

രാഷ്ട്രീയക്കൊലപാതകങ്ങൾ സിപിഎമ്മിന് തിരിച്ചടിയാകുമെന്നും പ്രളയാനന്തര ദുരിതാശ്വാസപ്രവർത്തനങ്ങളിലും പുനർനിർമാണത്തിലും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമായിരുന്നുവെന്നുമാണ് മറ്റൊരു വിലയിരുത്തൽ.

അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഒരു ശതമാനത്തിന്റെ നേരിയ മുൻതൂക്കം ഉമ്മൻചാണ്ടിക്കാണ്. 11 മണ്ഡലങ്ങൾ പിണറായിയെ പിന്തുണയ്ക്കുമ്പോൾ ഉമ്മൻചാണ്ടിയെ പിന്തുണയ്ക്കുന്നത് 9 മണ്ഡലങ്ങളാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാഗ്രഹിക്കുന്നവർ 12 ശതമാനമാണ്. വി.എസ്.അച്യുതാനന്ദന് 8 ശതമാനത്തിന്റെ പിന്തുണയുണ്ട്. ഒ.രാജഗോപാൽ മുഖ്യമന്ത്രിയായിക്കാണാൻ 6 % പേർ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം നല്ലതെന്ന് 37 ശതമാനവും ശരാശരിയെന്ന് 36 ശതമാനവും പറയുന്നു.

20 മണ്ഡലങ്ങളിലെ 8616 വോട്ടർമാരെ നേരിൽ കണ്ട് ഫെബ്രുവരി 23 മുതൽ മാർച്ച് 7 വരെയാണ് സർവേ നടന്നത്. അതിനുശേഷം നടന്ന സ്ഥാനാർഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വോട്ടർമാരുടെ ചിന്തകളിൽ മാറ്റമുണ്ടാക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com