കെ.എം. മാണി: കേരളത്തിനു നഷ്ടമായ മുഖ്യമന്ത്രി
Mail This Article
മധ്യതിരുവിതാംകൂറും അതിന്റെ നീട്ടിപ്പിടിക്കലായ കുടിയേറ്റപ്രദേശങ്ങളുമാണ് കേരളാ കോൺഗ്രസിന്റെ തട്ടകം. കേരളത്തിന്റെ വിശാലരാഷ്ട്രീയഭൂമികയിൽ ചെറിയൊരു പ്രദേശമേ ആകുമായിരുന്നുള്ളൂ അത്. എന്നാൽ, അവിടെ ചുവടുറപ്പിച്ചാണു കെ.എം മാണി 50 വർഷക്കാലം കേരളത്തിലെ നിർണായക രാഷ്ട്രീയശക്തിയായി നിന്നത്.
കേരളാകോൺഗ്രസും മാണിയും തങ്ങൾക്കൊപ്പം വേണമെന്ന് യുഡിഎഫ് എല്ലാക്കാലത്തും എൽഡിഎഫ് ചിലപ്പോഴൊക്കെയും ആഗ്രഹിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പോലും മാണിക്കായി കൊതിച്ചു. ആ ഡിമാൻഡ് എപ്പോഴും നിലനിർത്താനൊത്ത തന്ത്രജ്ഞതയോടെ മാണി രാഷ്ട്രീയം കളിക്കുകയും ചെയ്തു. ഇതിനിടെ, ഒടുവിലൊരു കാലത്ത് അദ്ദേഹത്തിന്റെ പാർട്ടി ഒരു മുന്നണിയിലുമില്ലായിരുന്നുവെന്നത് ചരിത്രം ഒരു കൗതുകമായി രേഖപ്പെടുത്തും.
മോഹമുക്തനായിരുന്നില്ല ഒരിക്കലും മാണി. കൊടുങ്കാറ്റാകാൻ ആഗ്രഹിച്ചുകൊണ്ട് നിയമസഭ കയറിയ മാണിയുടെ ഉള്ളിൽ സ്വപ്നങ്ങളുടെ കാറ്റൊരിക്കലും അടങ്ങിയില്ല. 1979 ൽ പി.കെ വാസുദേവൻ നായർ രാജിവച്ചപ്പോൾ മാണി മുഖ്യമന്ത്രിയാകുമെന്നു കരുതിയിരുന്നു. എന്നാൽ സി.എച്ച് മുഹമ്മദുകോയ സ്ഥാനത്തെത്തി. രണ്ടുമാസത്തിനുള്ളിൽ മാണി മുഹമ്മദുകോയക്കു പിന്തുണ പിൻവലിച്ചു. അന്നു മുഖ്യമന്ത്രിയാകാനുള്ള മാണിയുടെ ശ്രമം കോൺഗ്രസ് പൊളിച്ചു. നിയമസഭ പിരിച്ചുവിട്ടു.
കേന്ദ്രത്തിൽ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയാകാനുള്ള അണിയറനീക്കങ്ങൾ ഫലിച്ചില്ല. അന്ന് ഡൽഹിയിലിടാനുള്ള കുപ്പായം വരെ മാണി തയ്പിച്ചു വച്ചിരുന്നുവെന്നു കഥയുണ്ടായി. സിപിഎം പിന്തുണയോടെ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കമായിരുന്നു മറ്റൊരു പാളിച്ച. ഇതേക്കുറിച്ച് ഔദ്യോഗികമായ രേഖകളൊന്നുമില്ല. എന്നാൽ അങ്ങനെയൊരു നീക്കം നടന്നിരുന്നുവെന്നു മാണിയോട് അടുപ്പമുള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. ആ നീക്കമാണ്, അഴിമതിയാരോപണങ്ങളിലേക്കും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്നുള്ള മാണിയുടെ രാജിയിലേക്കുമൊക്കെ എത്തിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്. രാഷ്ട്രീയ ഗുരുവായ പി.ടി ചാക്കോയുടെ അതേ വഴിയിലായിരുന്നു ഇക്കാര്യത്തിൽ മാണിയും. മുഖ്യമന്ത്രിപദത്തിലെത്താമായിരുന്ന സാധ്യതയുടെ കാലത്താണ് അന്ന് ആഭ്യന്തരമന്ത്രിയായ പി. ടി. ചാക്കോയ്ക്കു നേരെ ആരോപണമുണ്ടാകുന്നതും പുറത്തുപോകുന്നതും.
കോൺഗ്രസിലായിരുന്നുവെങ്കിൽ മാണി മുഖ്യമന്ത്രിയാകുമായിരുന്നുവെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകർ ഒരുപാടുണ്ട്. മാണി ‘ചീഫ് മിനിസ്റ്റർ മെറ്റീരലായിരുന്നു’വെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ചിട്ടുമുണ്ട്. മലയാളത്തിലെ ഒരു ജനപ്രിയ സിനിമയിൽ ഒരു സ്ത്രീകഥാപാത്രം പറയുന്നുണ്ട്, ‘‘മുഖ്യമന്ത്രിയാകാൻ മാണിസാർ തന്നെയാ നല്ലത്’’ എന്ന്. കേരളത്തിനുണ്ടാകാതെ പോയ മുഖ്യമന്ത്രിയായിരുന്നു മാണി. അദ്ദേഹത്തിനു കിട്ടാതെ പോയ സ്ഥാനമായിരുന്നു മുഖ്യമന്ത്രിക്കസേര.
കൃതഹസ്തത
‘മമ്മൂട്ടി, പെട്ടി, കുട്ടി’ എന്ന് ഒരു കാലത്തെ മമ്മൂട്ടിച്ചിത്രങ്ങളുടെ രീതിയെക്കുറിച്ചു തമാശക്കഥയുണ്ടല്ലോ. അതുപോലെ രാഷ്ട്രീയത്തിലെ ഫലിതമായിരുന്നു ‘മാണി, (ബജറ്റ്)പെട്ടി, കുട്ടി(യമ്മ)’ എന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണു മാണി – 13. കറുത്ത ബജറ്റ് സ്യൂട്ട്കെയ്സുമായി വരുന്ന മാണിയും പിന്നിൽ ചിരിക്കുന്ന ഭാര്യ കുട്ടിയമ്മയും ഒരു കാലത്തു പത്രങ്ങളിലെ സ്ഥിരം ബജറ്റ്ചിത്രമായിരുന്നു.
കടുത്ത വിശ്വാസിയായിരുന്നു മാണി. 13 എന്ന അക്കം ദുശ്ശകുനമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, 13 –ാം ബജറ്റ് പ്രസംഗം നിയമസഭയിൽ വായിക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു. സഭയ്ക്കുള്ളിൽ നടന്നതു കണ്ടു കേരളം നാണിച്ചു. ബഹളങ്ങൾക്കിടെ, ഭരണപക്ഷത്തെ യുവ എംഎൽഎമാരുടെ സംരക്ഷണവലയത്തിനുള്ളിൽനിന്ന് ബജറ്റ് സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതായി പ്രഖ്യാപിച്ച് മാണി അവസാനിപ്പിച്ചു. മാണി തന്നെയും ഒരുപക്ഷേ മറക്കാനാഗ്രഹിച്ചിരിക്കും ആ ദൃശ്യം. കെ. എം. മാണി ആദ്യം മന്ത്രിയാകുന്നത് 1975 ഡിസംബർ 26നാണ്. ധനകാര്യവകുപ്പിൽ തുടങ്ങി. പിന്നെ മാണി വഹിക്കാത്ത വകുപ്പില്ലെന്ന നിലയായി.
അടിയന്തരാവസ്ഥയെത്തുടർന്നുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. പല കാലങ്ങളിലായി റവന്യു, ജലസേചനം, നിയമം, ഭവനം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും ഭരിച്ചു.ധനകാര്യ വകുപ്പ് പ്രഗത്ഭരുടെ കൈവശം എത്തിയാൽ അവർ അദ്ഭുതം സൃഷ്ടിക്കുമെന്ന് മാണിയെയും സൂചിപ്പിച്ചുകൊണ്ട് എഴുതിയത് ഡി. ബാബു പോളാണ്.
മന്ത്രിയെന്ന നിലയിൽ ചെയ്ത ഏറ്റവും സംതൃപ്തിയുള്ള കാര്യമേതെന്നു ചോദിച്ചാൽ കാരുണ്യ ചികിൽസാ സഹായ പദ്ധതിയെന്നു പറയുമായിരുന്നു മാണി. അദ്ദേഹം അംഗമായ അവസാന യുഡിഎഫ് മന്ത്രിസഭയുടെ ഏറ്റവും പ്രധാന ജനകീയ സംരഭമായിരുന്നു അത്. മാണിക്കു പുണ്യം കിട്ടാൻ കാരുണ്യ ലോട്ടറി മാത്രം മതിയെന്നു പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
മാണിയൻ ബജറ്റുകളിൽ ഭാവനാപൂർണമായ പല സംഗതികളും ഉണ്ടാകുമായിരുന്നുവെന്നും ബാബുപോൾ എഴുതിയിട്ടുണ്ട്. 1982 ലെ ഏഷ്യാഡിൽ മലയാളികൾ ആരങ്കിലും സ്വർണം നേടിയാൽ പ്രത്യേക പാരിതോഷികം നൽകുമെന്നു മാണി പ്രഖ്യാപിച്ചപ്പോൾ സഭയിൽ പലരും ചിരിച്ചു. ‘ആർക്കും കൊടുക്കേണ്ടി വരില്ലെ’ന്നു ചില എംഎൽഎമാർ വിളിച്ചു പറഞ്ഞു. എന്നാൽ, ആ പ്രഖ്യാപനം വഴികാട്ടിയായി. അത്തരം പാരിതോഷികൾ കൊടുത്തില്ലെങ്കിൽ ജനം വിമർശിക്കുമെന്ന നില വന്നു.
പല വകുപ്പുകളിലായി വെളിച്ചവിപ്ലവം, പാർപ്പിട പദ്ധതി എന്നിവ മുതൽ കമ്മി മിച്ചമാക്കുന്ന സൂത്രം വരെയുള്ള മാണിയുടെ വിദ്യകൾ കേരളം കണ്ടു. ബാബുപോൾ എഴുതി: ‘ആശയങ്ങൾ എവിടെനിന്നു വന്നാലും അതു തേച്ചുമിനുക്കിയെടുക്കാൻ മിടുക്കു വേണ്ടേ? മാണി തേച്ചുമിനുക്കി കഴിയുമ്പോൾ സ്വർണവും പൂച്ചും തിരിച്ചറിയുകയില്ല. അതാണു കൃതഹസ്തത’.