ADVERTISEMENT

പ്രിയശിഷ്യനായി ഒപ്പം നിന്നയാൾ പിന്നീടു പാർട്ടി വിട്ടു പോവുകയും കടുത്ത ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തപ്പോൾ കെ.എം. മാണി പറഞ്ഞു, ‘‘ ക്ഷമിച്ചു ക്ഷമിച്ചു പോകുന്നതാണ് എന്റെ ജീവിതം. ഹൃദയം കുത്തി മുറിവേൽപിക്കുന്ന പ്രവൃത്തിയാണു ചെയ്‌തത്. അങ്ങനെ ഒരു ഗുരുവിനോട് ശിഷ്യൻ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു.’’ എന്നാൽ, ഹൃദയത്തിൽ മുറിവേൽപിച്ച ഈ ശിഷ്യനോടെന്നല്ല, തിരിച്ചുവരാൻ തയാറുള്ള എല്ലാവരോടും ക്ഷമിക്കാൻ എക്കാലത്തും മാണി ഒരുക്കമായിരുന്നു. ക്ഷമിച്ചു ക്ഷമിച്ചു പോകുന്ന ജീവിതം എന്നതു വെറുംവാക്കായിരുന്നില്ല.

കേരളാകോൺഗ്രസിന്റെ ഡിഎൻഎയുടെ ഭാഗമാണ് പിളർപ്പ്. കോൺഗ്രസ് പിളർന്നുണ്ടായ പാർട്ടിയിൽ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കേരളാ കോൺഗ്രസിലെ എണ്ണമറ്റ പിളർപ്പുകളിൽ ഒരുഭാഗത്തു മിക്കവാറും കെ. എം മാണിയായിരുന്നു. കേരളാ കോൺഗ്രസിലെ ആദ്യനേതാവ് കെ.എം. ജോർജിനോടു പോലും മാണി പിണങ്ങി. ആർ. ബാലകൃഷ്ണ പിള്ളയോടും പി.ജെ. ജോസഫിനോടും ടി. എം ജേക്കബിനോടും മുതൽ  പി.സി തോമസിനോടും പി.സി ജോർജിനോടും വരെ പലകാലങ്ങളിലായി പിരിഞ്ഞു. പലരും പിന്നീട് മാണിക്കുമുന്നിൽ മുട്ടുമടക്കി.

പി.സി. തോമസും പി.സി. ജോർജുമടക്കം പിണങ്ങിപ്പോയവർ അതാതു കാലത്ത് ദാക്ഷിണ്യമൊന്നുമില്ലാതെ മാണിയെ ആക്രമിച്ചിട്ടുമുണ്ട്. അതെല്ലാം ആവശ്യം പോലെ മറക്കാനും ക്ഷമിക്കാനും മാത്രം പ്രായോഗിക രാഷ്ട്രീയത്തിന്റെ മെയ്‌വഴക്കമുണ്ടായിരുന്നു മാണിക്ക്. അതിനു മാണി കൊടുത്ത പേരായിരുന്നു ക്ഷമ. ഒടുവിൽ, എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കം നടത്തിയതും മാണി തന്നെയായിരുന്നു. അങ്ങനെ, പി.ജെ. ജോസഫും പി.സി. ജോർജും എല്ലാം മാണിയോടൊപ്പം ചേർന്ന ഘട്ടങ്ങളുമുണ്ടായി.

അധ്യാപകൻ

കെ. ആർ. നാരായണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കാലം. അദ്ദേഹത്തിന് ജന്മനാടായ ഉഴവൂരിൽ സ്വീകരണം നൽകി. സമ്മേളനത്തിൽ കെ.എം മാണിയുമുണ്ട്. കെ.ആർ നാരായണൻ പ്രസംഗത്തിൽ പറഞ്ഞു: ‘‘നിങ്ങളെല്ലാം മാണിസാറെന്നു വിളിക്കുന്ന കെ. എം. മാണിയെ ഞാനും മാണിസാറെന്നാണു വിളിക്കുന്നത്!’’

ഒരു സ്കൂളിലും അധ്യാപകനായിരുന്നില്ല കെ.എം മാണി. പക്ഷേ, എല്ലാവരും അദ്ദേഹത്തെ മാണി സാറെന്നു വിളിച്ചു. അതേക്കുറിച്ച് , മാണിസാർ മാണിസാറിനെത്തന്നെ മാണി സാറെന്നാണു വിളിക്കുന്നതെന്നൊക്കെ ‘പരദൂഷണകഥകൾ’ പലതുണ്ട്. പക്ഷെ അവയ്‌ക്കപ്പുറം, ഒരധ്യാപകന്റെ രീതികളുണ്ടായിരുന്നു അദ്ദേഹത്തിന്. പത്രസമ്മേളനങ്ങളിൽ കിറുകൃത്യമായ ഡിക്‌റ്റേഷനാണ് നൽകുക. ഓരോ വാചകവും രണ്ടു തവണ പറയും. എല്ലാവരും കൃത്യമായി എഴുതിയെടുത്തുവെന്നുറപ്പു വരുത്താൻ സമയം നൽകും. താൻ പറയുന്ന വാചകങ്ങളിൽ ഒരു മാറ്റവും വരരുതെന്ന നിർബന്ധബുദ്ധിയായിരുന്നു അത്.

ഗൗരവമുള്ള കാര്യങ്ങൾ പറയുമ്പോൾ തമാശകൾക്ക് പിടികൊടുക്കുന്ന ആളായിരുന്നില്ല മാണി. റവന്യൂ മന്ത്രിയായിരിക്കെ ഒരിക്കൽ വകുപ്പിന്റെ ആധുനീകരണത്തെക്കുറിച്ച് അദ്ദേഹം പത്രസമ്മേളനം നടത്തുകയായിരുന്നു. വകുപ്പിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഒരു യുവ പത്രപ്രവർത്തകൻ കുസൃതിച്ചോദ്യമെറിഞ്ഞു: റവന്യു വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമാണോ ഇതൊക്കെ? പത്രക്കാരനെ ഇരുത്തിയൊന്നു നോക്കിയ ശേഷം മാണി പറഞ്ഞു, ‘ഗൗരവമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം തമാശകളുമായി വരുന്നതാണു നമ്മുടെ പ്രശ്‌നം!’.

സ്വന്തം പാർട്ടിയിലെ യുവ എംഎൽഎ മാരും നേതാക്കളും കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യണമെന്ന കാര്യത്തിലും നിർബന്ധമായിരുന്നു മാണിക്ക്. 2001ൽ യുഡിഎഫ് ഭരണത്തിലെത്തിയ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിൽ നിന്ന് കുറെ ‘ഫസ്‌റ്റ് ടൈം’, യുവ എംഎൽഎ മാരുണ്ടായി. നിയമസഭാ സമ്മേളനത്തിനു മുൻപ് ഈ എം.എൽ.എ മാർക്ക് മാണി പരിശീല ക്ലാസ് സംഘടിപ്പിച്ചു.

നിയമസഭയിൽ എങ്ങിനെ പെരുമാറണം, പ്രസംഗിക്കണം, പ്രശ്‌നങ്ങളിൽ ഇടപെടണം, സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ പഠിക്കണം എന്നൊക്കെയുള്ള ഓറിയന്റേഷനായിരുന്നു ക്ലാസിൽ. പുതിയ സഭയുടെ ആദ്യസമ്മേളനത്തിനു മുൻപ് പുതിയ അംഗങ്ങളെക്കൊണ്ട് പ്രസംഗിപ്പിച്ചു പോലും നോക്കിയത്രേ ‘മാണിസാർ’. നിയമസഭയിലെ പാർട്ടി അംഗങ്ങളുടെ പ്രകടനം അദ്ദേഹം നേരിട്ടു വിലയിരുത്തിപ്പോന്നു. പലരും കാര്യങ്ങൾ പഠിക്കുന്നില്ലെന്നും സെക്രട്ടറിമാർ പറയുന്നതു മാത്രം കേട്ട് എന്തൊക്കെയോ പറയുകയാണെന്നും അവരെ ചീത്ത പറഞ്ഞു. മകൻ ജോസ് കെ. മാണി രാഷ്‌ട്രീയത്തിലെത്തിയപ്പോഴും ഇതേ ശ്രദ്ധ നൽകി മാണി.

പാർട്ടിയിലെ ഓരോ കാലത്തെയും ചെറുപ്പക്കാർക്ക് അദ്ഭുതമായിരുന്നു ‘മാണി സാർ’. ഓരോ വിഷയത്തിലും അദ്ദേഹം നടത്തുന്ന ഹോംവർക്കും ബൗദ്ധിക വ്യയവും അവതരണ രീതികളുമെല്ലാം ആരാധനയോടെയാണ് അവർ നോക്കിക്കണ്ടതും. 2001 ലെ യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയുടെ അവസാന ദിവസം കെ.എം മാണി പ്രമേയത്തെ തകർത്തു തരിപ്പണമാക്കുന്ന പ്രസംഗം നടത്തി. കണക്കുകളും കാര്യങ്ങളും വച്ച് പ്രമേയത്തിന്റെ യുക്‌തിയെ ചോദ്യം ചെയ്യുന്നതായിരുന്നു പ്രസംഗം. അതു കേട്ട് ആവേശംപൂണ്ട ഒരു യുവ എംഎൽഎ ഫോണിൽ വിളിച്ചു പറഞ്ഞു: മാണിസാറിന്റെ പെർഫോൻസ് കണ്ടില്ലേ? പ്രതിപക്ഷം തലയിൽ മുണ്ടിട്ടാണ് ഇന്ന് പുറത്തിറങ്ങിയത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com