റേഷൻ അരിയിൽ പുഴുവും പുഴുക്കട്ടയും; പ്രളയത്തിൽ നശിച്ച അരി തിരിച്ചെത്തിയോ എന്നു സംശയം
Mail This Article
തിരുവനന്തപുരം∙ എറണാകുളത്തു വിതരണം ചെയ്ത റേഷൻ അരിയിൽ പുഴുവും പുഴുക്കട്ടയും ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. പ്രളയത്തിൽ നശിച്ച അരി പെരുമ്പാവൂരിലെ അരി മില്ലിൽ സൂക്ഷിച്ചിരുന്നതു തമിഴ്നാട്ടിലെ അരി മില്ലിലേക്കു കടത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ മില്ലിൽ നിന്നു വിതരണത്തിന് എത്തിച്ച അരിയിലാണു പുഴു കാണപ്പെട്ടത്. കേരളത്തിലെ പ്രളയത്തിൽ നശിച്ച അരി ‘ഡാമേജ്ഡ് റൈസ് എന്ന പേരിൽ മാസങ്ങൾക്കു മുൻപു കോയമ്പത്തൂരിനു സമീപത്തെ അരി മില്ലിൽ എത്തിച്ചതു തെളിവു സഹിതം മനോരമ പുറത്തു കൊണ്ടുവന്നിരുന്നു. അതേ അരി പുതിയ ചാക്കിൽ ഇപ്പോൾ എത്തിയതാണോയെന്നു സപ്ലൈകോ ഉന്നതർ സംശയിക്കുന്നു.
എറണാകുളം സിറ്റി റേഷനിങ് ഓഫിസിനു കീഴിലുള്ള രണ്ടാം നമ്പർ റേഷൻ കടയിൽ മേയ് മാസത്തിലെ വിതരണത്തിനായി 93, 96 ബാച്ചുകൾ പ്രകാരം വിതരണം ചെയ്ത 39 ചാക്കു കുത്തരിയിലാണു പുഴു കാണപ്പെട്ടത്. കടയുടമയാണ് ഇതു സംബന്ധിച്ച് ആദ്യം പരാതിപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ അരി മോശമാണെന്നും അതിൽ പുഴുവും പുഴുക്കട്ടയും ഉള്ളതായി സിറ്റി റേഷനിങ് ഓഫിസർ റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ഈ അരി വിതരണം ചെയ്യരുതെന്നു ജില്ലാ സപ്ലൈ ഓഫിസർ റേഷൻ കട ലൈസൻസിക്കു കർശന നിർദേശം നൽകി.