ലൈസൻസ് ടെസ്റ്റിന് കമന്ററി ഡ്രൈവിങ് രീതി വരുന്നു
Mail This Article
തിരുവനന്തപുരം ∙ മോട്ടർ വാഹന ലൈസൻസ് ടെസ്റ്റിന് കമന്ററി ഡ്രൈവിങ് രീതി ആവിഷ്കരിക്കുന്നു. എച്ചും എട്ടും എടുത്താൽ മാത്രം ഡ്രൈവിങ് ലൈസൻസ് കിട്ടുമെന്ന പ്രതീക്ഷ ഇനി വേണ്ട. വാഹനത്തെക്കുറിച്ചുള്ള ധാരണയും നിരീക്ഷണ പാടവവും ഉൾപ്പെടെ വിലയിരുത്തി ലൈസൻസ് നൽകുന്ന രീതിയിലേക്കു മാറാൻ ഒരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പ്.
നിരീക്ഷണപാടവം പരിശോധിക്കാനായി മുന്നിൽ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്നതാണു കമന്ററി ഡ്രൈവിങ്. മുന്നോട്ട് ഓടിക്കുമ്പോൾ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്തി നിശ്ചിത എണ്ണത്തിൽ അധികം തെറ്റുകൾ വരുത്തുന്നവരെ പരാജയപ്പെടുത്തും. കണ്ണാടി നോക്കി വാഹനം ഓടിക്കുന്ന സംവിധാനം പ്രോത്സാഹിപ്പിക്കും. വാഹനം നിൽക്കുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം , ബ്രേക്ക് ചെയ്യുന്നതു മാറ്റി പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനത്തിനു പ്രാധാന്യം നൽകും. വേഗം കുറയ്ക്കുന്നതിനു ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടർന്നു ക്ലച്ചും അമർത്തുകയുമാണു വാഹനത്തിന്റെ ആയുസ്സിനും കാര്യക്ഷമതയ്ക്കും നല്ലതെന്നതാണു വിലയിരുത്തൽ.
ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളിലെ അധ്യാപകർക്കും പരീക്ഷ നടത്തുന്ന മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും ശാസ്ത്രീയ പരിശീലനം നൽകും. സംസ്ഥാനത്തെ 3500ൽ പരം ഡ്രൈവിങ് സ്‌കൂളുകളിലെ പരിശീലകർക്ക് 5 ദിവസം വീതം നീളുന്ന വിദഗ്ധ പരിശീലനമാണു നൽകുക. ശാസ്ത്രീയമായി വാഹനം ഓടിക്കുന്ന രീതിയും പഠിപ്പിക്കും. പരിശീലനത്തിന് 6000 രൂപയാണ് ഫീസ്. ഇതിൽ 3000 രൂപ റോഡ് സുരക്ഷാ നിധിയിൽ നിന്നു നൽകും. കൊല്ലം ജില്ലയിലെ 20 സ്‌കൂളുകളിൽ ഉള്ളവർക്കുള്ള ആദ്യഘട്ട പരിശീലനം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് കേന്ദ്രത്തിൽ ആരംഭിച്ചു. രണ്ടാംഘട്ടത്തിൽ മലപ്പുറം ജില്ലക്കാർക്കാണു പരിശീലനം. കോഴ്സ് കഴിഞ്ഞവർ പിന്നീട് ഡ്രൈവിങ് പരിശീലിപ്പിക്കുമ്പോൾ ഇവിടെ നിന്നു നൽകുന്ന കടും നീല ഓവർകോട്ടും ബാഡ്ജും ധരിക്കാനും നിർദേശമുണ്ട്.