ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ചുതുടങ്ങി
Mail This Article
നിലമ്പൂർ ∙ കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ അനധികൃത തടയണ പൊളിച്ചുതുടങ്ങി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസ് 22ന് പരിഗണിക്കാനിരിക്കെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തടയണയുടെ ഒരു ഭാഗം പൊളിച്ചുതുടങ്ങിയത്.
ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ നടത്തുന്ന പ്രവൃത്തിയിൽ നീക്കംചെയ്യുന്ന മണ്ണ് തടാകത്തിലേക്ക് തള്ളുകയാണ്. ഇത് മലയുടെ താഴ്ഭാഗത്തെ കരിമ്പ് ആദിവാസി കോളനിയിലെ താമസക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാണെന്ന് പരാതി ഉയർന്നു. മഴയാകുമ്പോൾ മണ്ണും ചെളിയും ഒലിച്ചെത്തി അപകടമുണ്ടാകുമെന്നാണ് ആശങ്ക.
മണ്ണിടിച്ചിൽ സാധ്യതാ മേഖലയായ ചീങ്കണ്ണിപ്പാലിയിൽ 2015ൽ ആണ് തടയണയുണ്ടാക്കിയത്. സഞ്ചാരികളെ ആകർഷിക്കാൻ റോപ് വേ നിർമാണവും തുടങ്ങി. അന്ന് അൻവർ എംഎൽഎയുടെ പേരിലായിരുന്നു ഭൂമി. വിവാദമായതോടെ ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റി. തടയണ പൊളിക്കാൻ 2016ലും 17ലും കലക്ടർമാർ ഉത്തരവിട്ടെങ്കിലും നടന്നില്ല.