പണമില്ല; പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനർനിർമാണം ഒരു വർഷത്തേക്ക് നിർത്തി
Mail This Article
തിരുവനന്തപുരം ∙ പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനർനിർമാണവും അറ്റകുറ്റപ്പണികളും കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു വർഷത്തേക്കു നിർത്തിവയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശ്രീകോവിലുകളുടെ നിർമാണം, ക്ഷേത്രങ്ങളിലെ അടിയന്തര നിർമാണജോലികൾ എന്നിവയ്ക്കു മാത്രമാണ് ഇളവ്. ഉദ്യോഗസ്ഥ തലത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കു ഭരണാനുമതി നൽകുന്നതും തടഞ്ഞു .
പുതിയ തസ്തിക സൃഷ്ടിക്കുന്നതും തസ്തിക ഭേദഗതികളും ഉപേക്ഷിച്ചു. ജീവനക്കാരെ പുനർവിന്യസിച്ച് ആൾക്ഷാമം പരിഹരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിൽ നിന്നു മാത്രമാണു ചെലവുകഴിഞ്ഞു പോകാനുള്ള വരുമാനം ദേവസ്വം ബോർഡിനു ലഭിക്കുന്നത്. ശബരിമലയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണു മറ്റു ക്ഷേത്രങ്ങളുെട ദൈനംദിന ചെലവുകളും പരിപാലനവും നടക്കുന്നത്.
കഴിഞ്ഞ തീർഥാടനകാലത്തു ശബരിമലയിലുണ്ടായ വരുമാനനഷ്ടം മറ്റു ക്ഷേത്രങ്ങളുടെ നിലനിൽപ്പിനെയും ബോർഡ് ഏറ്റെടടുത്തിരിക്കുന്ന നിർമാണ ജോലികളെയും സാരമായി ബാധിച്ചു. പ്രളയത്തിൽ ഏകദേശം 200 ക്ഷേത്രങ്ങൾക്കാണു കാര്യമായ പുനർനിർമാണം വേണ്ടിവരുന്നത്. അഞ്ഞൂറിലേറെ ക്ഷേത്രങ്ങൾക്ക് അറ്റകുറ്റപ്പണിയും വേണം.
പ്രളയം പമ്പയിൽ കനത്ത നാശനഷ്ടം വരുത്തിയത് ചിങ്ങം, കന്നി മാസങ്ങളിലെ ശബരിമല ഗ്രൂപ്പിലെ വരുമാനം പൂർണമായും നഷ്ടമാകുന്നതിനു കാരണമായി. മറ്റു ക്ഷേത്രങ്ങളിലെ വരുമാനത്തെയും പ്രളയം ബാധിച്ചു. തീർഥാടനകാലത്തെ യുവതീപ്രവേശ സംഭവവികാസങ്ങളിൽ കനത്ത വരുമാന നഷ്ടമുണ്ടായി. മുൻ വർഷത്തേക്കാൾ 98.66 കോടി രൂപ കുറഞ്ഞു.