ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണക്കടത്തിനു പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഈ മാസം മാത്രം ദുബായിൽ പോയി വന്നത് 6 തവണ. ഒപ്പമുള്ള സഹായി ഓരോ പ്രാവശ്യവും മാറിയെങ്കിലും കടത്താൻ ‌ഉപയോഗിച്ച ബാഗ് ഒന്നു തന്നെ. എല്ലാ പ്രാവശ്യവും ഇവരുടെ സ്വർണം അടങ്ങിയ ബാഗ് എക്സ്റേ മെഷീനിലൂടെ ‘പരിശോധിച്ചു’ വിട്ടത് ഒരേ കസ്റ്റംസ് ഉദ്യോഗസ്ഥൻ. ഇതെല്ലാം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥരെ കേസിൽ ഉൾപ്പെടുത്താതെ ഡയക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നു. 25 കിലോഗ്രാം സ്വർണവുമായി ഡിആർഐ പിടികൂടിയ സെറീന ഈ മാസം 1,5,7,9,11 തീയതികളിൽ ദുബായിൽ നിന്നു തിരുവനന്തപുരത്ത് എത്തിയതായി രേഖകളിൽ വ്യക്തമായിട്ടുണ്ട്. 13നു വന്നപ്പോഴാണു പിടിയിലായത്.

ഇവരുടെ ഓരോ വരവിലും ഒപ്പമുള്ള സഹായി മാറിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. എന്നാൽ ഇവർ എക്സ്റേ പരിശോധനയ്ക്കു നൽകിയ ഹാൻഡ് ബാഗ് എല്ലാ തവണയും ഒന്നു തന്നെയായിരുന്നു. മാത്രമല്ല, ഇവർ എത്തുന്ന സമയത്തെല്ലാം ഒരേ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു പരിശോധനാ ഡ്യൂട്ടിയിൽ. ഒരിക്കൽ ഇവർ വരുന്നതിനു തൊട്ടുമുൻപ് അവിടെ പരിശോധന നടത്തുകയായിരുന്ന കസ്റ്റംസ് ഇൻസ്പെക്ടറെ എഴുന്നേൽപിച്ചു മാറ്റി ഈ ഉദ്യോഗസ്ഥൻ അവിടെ ഇരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഇവരുടെ ബാഗ് എക്സ്റേ മെഷീനിൽകൂടി കടന്നുപോയ ശേഷം ഈ ഉദ്യോഗസ്ഥൻ എഴുന്നേറ്റു പോയി. മറ്റൊരു ദൃശ്യത്തിൽ ഇവർ എക്സിറ്റ് ഗേറ്റിലൂടെ പുറത്തേക്കു പോകുന്നതു പിന്നാലെ പോയി ഈ ഉദ്യോഗസ്ഥൻ നോക്കുന്നുണ്ട്. സാധാരണ എക്സ്റേ മെഷീൻ ഡ്യൂട്ടി ചെയ്യുന്നവർ അതിനു സമീപത്തുള്ള ഔദ്യോഗിക റജിസ്റ്ററിൽ അവരുടെ പേര് എഴുതി ഒപ്പിടണം. എന്നാൽ സെറീന പോകുമ്പോൾ ആ സമയം ഡ്യൂട്ടിയിലുള്ള ചിലർ ആ റജിസ്റ്ററിൽ പേര് എഴുതി ഒപ്പിടാറില്ലെന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ ഉദ്യോഗസ്ഥന്റെ ഫോൺ വിളി പരിശോധിച്ചപ്പോൾ ഇവരുമായി ബന്ധപ്പെട്ടതിന്റെ തെളിവില്ല.

അതേസമയം പൊലീസ് തിരയുന്ന അഭിഭാഷകനും അയാളുടെ സഹായിയുമായി ഇദ്ദേഹം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ 4 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോൺ ഡിആർഐ പിടിച്ചെടുത്തെങ്കിലും ഒരാളുടെ ഫോൺ മടക്കി നൽകി. മറ്റു 3 പേരുടെ മൊബൈൽ ഫോണുകൾ സി–ഡാക്കിൽ വിശദ പരിശോധനയ്ക്കു നൽകി. ഈ 3 ഉദ്യോഗസ്ഥരെയും ഡിആർഐ വിശദമായി ചോദ്യം ചെയ്തു. ഒരു ഉദ്യോഗസ്ഥനെ ആദ്യം 2 ദിവസം തുടർച്ചയായും പിന്നീടു 2 പ്രാവശ്യവും ചോദ്യം ചെയ്തു. ഇവരുടെ വസതികളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്നാൽ ഉന്നതതല ഇടപെടൽ കാരണം തുടർനടപടി തടസ്സപ്പെട്ടെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com