കെവിൻ വധക്കേസ്: വീണ്ടും കൂറുമാറ്റം
Mail This Article
കോട്ടയം ∙ കെവിൻ വധക്കേസിൽ ഒരു സാക്ഷി കൂടി കൂറു മാറി. 9–ാം പ്രതി ടിറ്റു ജെറോമിന്റെ സുഹൃത്ത് റംഷീദ് ആണ് കോടതിയിൽ കൂറു മാറിയത്. ‘നാലു വർഷമായി ടിറ്റു സുഹൃത്താണ്. കെവിൻ കൊല്ലപ്പെടുന്നതിന് മുൻപ് ഞങ്ങൾ തമ്മിൽ ഒട്ടേറെ തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്’ എന്നായിരുന്നു റംഷീദ് പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ ഇന്നലെ കോടതിയിലെ വിസ്താര വേളയിൽ ടിറ്റു ജെറോമിനെ വിളിച്ചത് ഓർമയില്ലെന്നും ഫോൺ വിളിച്ചത് അറിയില്ലെന്നും മൊഴി നൽകി. എന്നാൽ കെവിൻ കൊല്ലപ്പെടുന്നതിന് മുൻപ് ഇരുവരും തമ്മിൽ 111 പ്രാവശ്യം ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. എന്നാൽ ഇത് സംബന്ധിച്ച് അറിയില്ലെന്നു റംഷീദ് കോടതിയിൽ പറഞ്ഞു. ഇതോടെയാണ് സാക്ഷി കൂറു മാറിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
ടിറ്റു ജെറോമിന്റെ ബന്ധുവായ പ്രിൻസ് കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായാണു മൊഴി നൽകിയത്. ചെന്നൈയിലെ സ്വകാര്യ മൊബൈൽ ഫോൺ സ്ഥാപനത്തിന്റെ സൂപ്പർവൈസർ ആണ് പ്രിൻസ്. പ്രിൻസിന്റെ കീഴിൽ ടിറ്റു ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. പ്രിൻസിന്റെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത മൊബൈൽ സിം കാർഡാണ് ടിറ്റു ഉപയോഗിച്ചിരുന്നത്. സ്ഥാപനത്തിലെ ജീവനക്കാരുടെ ഉപയോഗത്തിനായി സ്വന്തം പേരിൽ എടുത്ത സിം കാർഡാണ് ടിറ്റുവിന് കൈമാറിയതെന്നും പ്രിൻസ് പറഞ്ഞു. ഈ സിം കാർഡിൽ നിന്ന് ഒട്ടേറെ തവണ ടിറ്റു വിളിച്ചിരുന്നതായും പ്രിൻസ് മൊഴി നൽകി. എന്നാൽ ക്രോസ് വിസ്താരത്തിനിടെ 2018 മേയ് 20 ന് ഈ സിം കാർഡ് കളഞ്ഞു പോയെന്ന് മറ്റൊരു ഫോൺ നമ്പറിൽ നിന്ന് ടിറ്റു വിളിച്ചു പറഞ്ഞതായും പ്രിൻസ് വെളിപ്പെടുത്തി. ഇതിനു ശേഷം ഡ്യൂപ്ലിക്കറ്റ് സിം കാർഡ് എടുക്കുകയായിരുന്നു.